പരിശീലകൻ എന്ന നിലയിൽ കേരള ക്രിക്കറ്റിന്റെ വളർച്ചയിൽ നടപ്പിലാക്കിയ മൂല്യങ്ങളെയും തന്ത്രങ്ങളെയും ഖുറാസിയ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. രഞ്ജി ട്രോഫിയുടെ 74 വർഷത്തെ ചരിത്രത്തിൽ ആദ്യമായി കേരളം ഫൈനലിൽ പ്രവേശിച്ചതും, ദുലീപ് ട്രോഫിയിലേക്ക് ഒരേസമയം ആറ് കേരള താരങ്ങൾ തിരഞ്ഞെടുക്കപ്പെട്ടതും ഈ പുരാതന ജ്ഞാനത്തിന്റെ വിജയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വെറുമൊരു കായിക ഗ്രന്ഥം എന്നതിലുപരി, മാനസിക കരുത്തും ഏകാഗ്രതയും വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും വഴികാട്ടിയാകുന്ന രീതിയിലാണ് പുസ്തകം ക്രമീകരിച്ചിരിക്കുന്നത്.
മുൻ ബിസിസിഐ സെക്രട്ടറി സഞ്ജയ് ജഗ്ദാലെ, മുൻ ഇന്ത്യൻ ക്യാപ്റ്റൻമാരായ അനിൽ കുംബ്ലെ, രാഹുൽ ദ്രാവിഡ്, വി.വി.എസ് ലക്ഷ്മൺ, സഞ്ജയ് ബംഗാർ, മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ ദുലീപ് മെൻഡിസ്, മലയാളത്തിന്റെ മഹാനടൻ പത്മഭൂഷൺ മോഹൻലാലും പുസ്തകത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. സ്പോർട്സും ആത്മീയതയും സമന്വയിക്കുന്ന കൃതി നിലവിൽ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ലഭ്യമാണ്.
