നടിയും മോഡലുമായ ജസീല പർവീൺ മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ പീഡന ആരോപണങ്ങളുമായി രംഗത്ത്. താൻ നേരിട്ട ക്രൂരമായ ആക്രമണങ്ങളെക്കുറിച്ച് ജസീല സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും പരിക്കേറ്റ മുഖത്തിന്റെ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു.
ഡോൺ തോമസിന്റെ അമിതമായ മദ്യപാനവും പുകവലിയും ചോദ്യം ചെയ്തതിനെ തുടർന്നാണ് പ്രശ്നങ്ങളുടെ ആരംഭമെന്ന് ജസീല പറയുന്നു. ഗുരുതരമായി പരിക്കേറ്റിട്ടും പോലീസിൽ അറിയിച്ചപ്പോൾ ഉടനടി നടപടിയുണ്ടായില്ലെന്നും, ഡോൺ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചതിന് ശേഷമാണ് പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതെന്നും നടി ആരോപിക്കുന്നു.
“സഹതാപത്തിനു വേണ്ടിയല്ല, മറിച്ച് പിന്തുണയും മാർഗനിർദേശവും തേടിയാണ് ഈ കാര്യങ്ങൾ പങ്കുവെക്കുന്നത്. കഴിഞ്ഞ പുതുവത്സരത്തലേന്ന് മദ്യപാനത്തെയും പുകവലിയെയും ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഡോൺ അക്രമാസക്തനായി. ഇയാൾ വയറ്റിൽ ചവിട്ടുകയും മുഖത്തടിക്കുകയും തല തറയിൽ ഇടിപ്പിക്കുകയും ചെയ്തു. എന്നെ വലിച്ചിഴയ്ക്കുകയും കക്ഷത്തിലും തുടകളിലും കടിക്കുകയും വള ഉപയോഗിച്ച് മുഖത്ത് ആഞ്ഞടിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് എൻ്റെ മേൽചുണ്ട് കീറി, ധാരാളം രക്തം നഷ്ടപ്പെട്ടു. ആശുപത്രിയിൽ കൊണ്ടുപോകാൻ യാചിച്ചെങ്കിലും ഡോൺ സമ്മതിച്ചില്ല. പോലീസിനെ വിളിക്കാൻ ശ്രമിച്ചപ്പോൾ ഫോൺ തട്ടിപ്പറിച്ചു. പിന്നീട് ആശുപത്രിയിലെത്തിച്ചപ്പോൾ കോണിപ്പടിയിൽ നിന്ന് വീണതാണെന്ന് ഡോക്ടർമാരോട് കള്ളം പറഞ്ഞു. തുടർന്ന് പ്ലാസ്റ്റിക് സർജറിക്ക് വിധേയയായി.”
ഈ സംഭവത്തിനു ശേഷവും ഉപദ്രവം തുടർന്നതായും മാനസികമായും ശാരീരികമായും തകർന്നതായും ജസീല പറയുന്നു. പോലീസിൽ നേരിട്ട് പോയി പരാതി നൽകിയിട്ടും നടപടി വൈകി. പ്രതി മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ച ശേഷമാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.
ഇപ്പോൾ കേസ് കോടതിയിൽ മുന്നോട്ട് പോകുകയാണ്. കുറ്റപത്രം സമർപ്പിച്ച ഈ ഘട്ടത്തിൽ, താൻ ഒരിക്കലും സമ്മതിച്ചിട്ടില്ലാത്ത ഒരു ഒത്തുതീർപ്പിന്റെ പേരിൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ഹൈക്കോടതിയിൽ തടസ്സഹർജി നൽകിയിരിക്കുകയാണെന്ന് ജസീല ചൂണ്ടിക്കാട്ടി.
“ഒരു കലാകാരിയെന്ന നിലയിൽ എൻ്റെ മുഖമാണ് എൻ്റെ വ്യക്തിത്വം. മാസങ്ങളോളം ജോലി ചെയ്യാൻ കഴിഞ്ഞില്ല. ശാരീരികവും മാനസികവുമായ ആഘാതങ്ങളിലൂടെയും, ചികിത്സയിലൂടെയും, സാമ്പത്തിക നഷ്ടത്തിലൂടെയും, വിഷാദത്തിലൂടെയുമാണ് ഞാൻ കടന്നുപോയത്. ഇതൊരു ചെറിയ തർക്കമല്ല, ക്രൂരമായ അക്രമമായിരുന്നു.”
കേസ് റദ്ദാക്കാനുള്ള ഹർജി തള്ളിക്കളഞ്ഞ് വിചാരണ നടപടികളുമായി മുന്നോട്ട് പോകണം എന്നതാണ് ജസീലയുടെ ആവശ്യം. കേസ് വിചാരണയ്ക്ക് വരട്ടെ, തെളിവുകൾ സംസാരിക്കട്ടെ, സത്യം പുറത്തുവരട്ടെ. നിലവിൽ അഭിഭാഷകനെ വെക്കാൻ സാമ്പത്തിക ശേഷിയില്ലാത്തതിനാൽ തനിച്ചാണ് കോടതിയിൽ ഹാജരാകുന്നത്. കേസ് ഒറ്റയ്ക്ക് വാദിക്കാൻ പോലും തയ്യാറാണെന്നും, നീതി ലഭിക്കാൻ ആവശ്യമായ നിയമപരമായ മാർഗനിർദേശങ്ങൾ നൽകാൻ അഭിഭാഷകർ ആരെങ്കിലും സഹായിക്കുമെങ്കിൽ നന്ദിയുള്ളവളായിരിക്കുമെന്നും ജസീല പർവീൺ അഭ്യർഥിച്ചു.
മിനി സ്ക്രീൻ രംഗത്തും മോഡലിങ് ലോകത്തും സജീവമായ ജസീല, ‘പെറ്റ് ഡിറ്റക്ടിവ്’ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
