Home » Blog » kerala Max » മുന്നണിയിലെ പടലപ്പിണക്കം പരസ്യമാക്കി കെ. ബാബു; വി.എം. സുധീരന്റെ നിലപാടുകൾക്കെതിരെ കടുത്ത വിമർശനം
kbabu

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണെന്നും അത് താന്‍ കുറേ അനുഭവിച്ചതാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ബാബു. വി എം സുധീരന്റൈ നിലപാടിനെ കുറിച്ചുള്ള ചോദ്യത്തിനാണ് കെ ബാബു മാധ്യമങ്ങളോട് പ്രതികരിച്ചത്. അവര്‍ സര്‍ക്കാരിനെ സഹായിക്കാന്‍ രംഗത്തുണ്ടാകും. ഗവണ്‍മെന്റിനെ നന്നാക്കാന്‍ വേണ്ടിയാണ് സുധീരന്‍ ഉപദേശിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒരുപാട് ഉപദേശം കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മദ്യനയം ആവിഷ്‌കരിക്കാന്‍ യുഡിഎഫിന് വലിയ പ്രയാസമാണെന്നും മുന്നണിയില്‍ എല്ലാവര്‍ക്കും നയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മദ്യനയം യുഡിഎഫ് ആവിഷ്‌കരിച്ചിട്ടില്ല. നികുതി മാത്രമാണ് തീരുമാനിച്ചത്. ആ നികുതി കുറയ്ക്കുകയല്ല, ഇല്ലാതിരുന്ന മേഖലയിലേക്ക് നികുതി തീരുമാനിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. തുടക്കം കുറിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. നിലപാട് മുഖ്യമന്ത്രി വിവരിച്ചും കഴിഞ്ഞു. സിപിഐഎമ്മിനോ എല്‍ഡിഎഫിനോ വിമര്‍ശിക്കാന്‍ ധാര്‍മികമായ അവകാശമില്ല. മുമ്പ് മദ്യത്തിന്റെ ലഭ്യത കുറയ്ക്കാൻ യുഡിഎഫ് കൊണ്ടുവന്ന എല്ലാ നടപടികളും എല്‍ഡിഎഫ് കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് ഇല്ലാതാക്കിയെന്നും കെ ബാബു പറഞ്ഞു. കേരളത്തില്‍ മയക്കുമരുന്നിന്റെ ഉപഭോഗം കൂടുന്നു എന്നായിരുന്നു അന്ന് പറഞ്ഞ ന്യായം. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള തീരുമാനം എല്‍ഡിഎഫിന്റേതാണെന്നും അദ്ദേഹം പറഞ്ഞു