ഡൽഹി: നിരാഹാരസമരം തുടരുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ നിർണായക ഉത്തരവ് വന്നിരിക്കുന്നത്. സർക്കാർ മേൽനോട്ടത്തിലുള്ള സഫ്ദർജങ് ആശുപത്രിയിൽ നിന്ന് അദ്ദേഹത്തെ മേദന്ത ആശുപത്രിയിലേക്ക് മാറ്റാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. സോനം വാങ്ചുക്ക് മുന്നോട്ടുവെച്ച ആശങ്കകൾ തള്ളിക്കളയാനാവില്ലെന്ന് കോടതി പ്രത്യേകം നിരീക്ഷിച്ചു.
സോനത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിൽ എന്താണ് പ്രശ്‌നമെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. കേന്ദ്രസർക്കാരിന് എതിർപ്പില്ലെന്നും എന്നാൽ സർക്കാരിന്റെ അനുമതിയില്ലാതെ അത് ചെയ്യാനാകില്ലെന്നുമാണ് കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കോടതിയെ അറിയിച്ചത്. കോടതിയുടെ അനുകൂല ഉത്തരവിൽ ഗീതാഞ്ജലി ആങ്‌മോ എക്സിലൂടെ നന്ദി രേഖപ്പെടുത്തി. സഫ്ദർജങ് ആശുപത്രി അധികൃതർ സോനത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് പുറത്തുവിടുന്നതെന്ന് അവർ നേരത്തെ ആരോപിച്ചിരുന്നു.
സഫ്ദർജംഗ്, എയിംസ് എന്നിവിടങ്ങളിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ടുകൾ പരിശോധിച്ച കോടതി, വാങ്ചുക്കിന്റെ ജീവന് നിലവിൽ ഉടനടി ഭീഷണിയില്ലെന്ന് വ്യക്തമാക്കി. ഈ സർക്കാർ ആശുപത്രികളിൽ അദ്ദേഹത്തിന് വായവഴിയുള്ള മരുന്നുകൾ മാത്രമാണ് നൽകിയിരുന്നതെന്നും ഇൻട്രാവീനസ് ചികിത്സയുടെ ആവശ്യമില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. എങ്കിലും വെളുത്ത രക്താണുക്കളുടെ അളവ് കുറവായതിനാൽ അണുബാധയ്ക്കുള്ള സാധ്യതയുണ്ടെന്നും ശാരീരികനിലയിൽ ചില വ്യത്യാസങ്ങൾ പ്രകടമാണെന്നും ഡോക്ടർമാർ അറിയിച്ചു.
സഫ്ദർജംഗ് ആശുപത്രിയിൽ താൻ ഏകാന്ത തടവിലാണെന്നും ഫോൺ ഉൾപ്പെടെയുള്ളവ പോലീസ് പിടിച്ചെടുത്തുവെന്നും കാണിച്ച് വാങ്ചുക്ക് അയച്ച കത്ത് കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ ഗുരുതരമായ ആശങ്കകൾ പരിഗണിച്ചാണ് അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരമുള്ള ആശുപത്രിയിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടത്.
