33,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ എഞ്ചിൻ തകരാറിലായതിനെ തുടർന്ന് സ്പൈസ്ജെറ്റ് വിമാനം എമർജൻസി ലാൻഡിംഗ് നടത്തി. മുംബൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെട്ട എസ്.ജി. 670 എന്ന യാത്രാ വിമാനത്തിനാണ് ഞായറാഴ്ച രാത്രി എഞ്ചിൻ തകരാർ അനുഭവപ്പെട്ടത്. വിമാനത്തിലെ യാത്രക്കാരും ക്രൂ അംഗങ്ങളും ഉൾപ്പെടെ 188 പേരും സുരക്ഷിതരാണെന്ന് സ്പൈസ്ജെറ്റ് അറിയിച്ചു.
രാത്രി 11.38-ഓടെ വിമാനം സുരക്ഷിതമായി എമർജൻസി ലാൻഡ് ചെയ്തു. യാത്രയ്ക്കിടെ വിമാനത്തിന്റെ എഞ്ചിനുകളിൽ ഒന്നിന് തകരാറ് അനുഭവപ്പെട്ടെങ്കിലും, ലാൻഡിംഗിന് തയ്യാറെടുക്കുമ്പോഴാണ് പൈലറ്റിന്റെ ശ്രദ്ധയിൽ ഇത് പെട്ടത്. ഉടൻ തന്നെ പൈലറ്റ് ‘ഫുൾ എമർജൻസി’ പ്രഖ്യാപിച്ചു. വിമാനത്താവളത്തിലെ എമർജൻസി സേവനങ്ങൾ സജ്ജമായി നിന്നെങ്കിലും, മറ്റ് അപകടങ്ങൾ ഒന്നുമില്ലാതെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. ലാൻഡിംഗിന് പിന്നാലെ എമർജൻസി വാണിംഗ് പിൻവലിച്ചതായി വിമാനത്താവള അധികൃതർ സ്ഥിരീകരിച്ചു.
അതേസമയം, വിമാനം മുംബൈയിൽ നിന്ന് ഏറെ വൈകിയാണ് പുറപ്പെട്ടത്. 7.10-ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഏകദേശം രണ്ട് മണിക്കൂർ വൈകി 9.07-ഓടെയാണ് ടേക്ക് ഓഫ് ചെയ്തത്. സംഭവത്തെക്കുറിച്ച് സ്പൈസ്ജെറ്റ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
