Home » Blog » Kerala » ‘പഠനാവശ്യത്തിനായി നൽകിയ മൃതദേഹം തിരികെ നൽകാനാവില്ല’; ഹൈക്കോടതി
17

കൊച്ചി: മരണശേഷം പഠനാവശ്യത്തിനായി മെഡിക്കൽ കോളേജിന് വിട്ടുനൽകിയ അമ്മയുടെ മൃതദേഹം, പിന്നീട് മക്കളിൽ ചിലർ ആവശ്യപ്പെട്ടാൽ തിരികെ നൽകാൻ കഴിയില്ലെന്ന് ഹൈക്കോടതി. മതപരമായ ചടങ്ങുകളോടെ സംസ്കാരം നടത്താനായി മൃതദേഹം മടക്കി നൽകണമെന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശിയായ പരേതയുടെ ഏഴുമക്കളിൽ മൂന്നുപേർ നൽകിയ ഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളി. മരണശേഷം ശരീരം വിട്ടുനൽകണമെന്ന ഒരു വ്യക്തിയുടെ സ്വന്തം താത്‌പര്യം മറികടക്കാൻ മക്കളുടെ അവകാശവാദങ്ങൾക്കൊന്നും കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഫെബ്രുവരി 23-നാണ് ഹർജിക്കാരുടെ അമ്മയായ മേരി മരണപ്പെടുന്നത്. തങ്ങളുടെ സമ്മതമില്ലാതെ മറ്റ് സഹോദരങ്ങൾ ചേർന്ന് അമ്മയുടെ മൃതദേഹം കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിന് കൈമാറിയെന്നായിരുന്നു ഹർജിക്കാരുടെ പരാതി.മൃതദേഹം തിരികെ കിട്ടാൻ ഡി.ജി.പി.ക്കും ഞാറയ്ക്കൽ പോലീസിലും പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.

എന്നാൽ, മരണശേഷം ശരീരം പഠനാവശ്യത്തിനായി വിട്ടുനൽകാൻ അമ്മ ജീവിച്ചിരുന്നപ്പോൾ തന്നെ സമ്മതപത്രം നൽകിയിരുന്നതായി മറ്റ് സഹോദരങ്ങൾ കോടതിയെ ബോധിപ്പിച്ചു.