പാലക്കാട്: പാലക്കാട് പോത്തുണ്ടി സജിത വധക്കേസിൽ ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് കോടതി പ്രസ്താവിച്ചു.
രണ്ട് വ്യത്യസ്ത വകുപ്പുകൾ പ്രകാരമാണ് കോടതി ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കൊലപാതകം (വകുപ്പ് 302), അതിക്രമിച്ച് കടക്കൽ (വകുപ്പ് 449) എന്നീ കുറ്റങ്ങൾക്കാണ് ശിക്ഷ. ഇരട്ട ജീവപര്യന്തത്തിന് പുറമേ 3.25 ലക്ഷം രൂപ പിഴയും കോടതി ചുമത്തി. തെളിവ് നശിപ്പിച്ചതിന് (വകുപ്പ് 201) അഞ്ച് വർഷം തടവും കാൽ ലക്ഷം രൂപ പിഴയും വിധിച്ചു.
ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. കഴിഞ്ഞ ദിവസം പ്രതി കുറ്റകാരനാണെന്ന് പാലക്കാട് നാലാം അഡീഷ്ണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന വാദത്തിന് ശേഷമാണ് ഇന്ന് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്.
