Home » Blog » Kerala » നിയമസഭ തിരഞ്ഞെടുപ്പ്: എം.കെ. മുനീറിന് സീറ്റില്ല; മുസ്‌ലിം ലീഗിന്റെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു
27

മലപ്പുറം: നിയമസഭാ തിഞ്ഞെടുപ്പിലെ മുസ്‌ലിം ലീഗിന്റെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. ആരോഗ്യ പ്രശ്നങ്ങൾ കാരണം മുതിർന്ന നേതാവ് എം.കെ. മുനീറിന് സീറ്റില്ല. ഫൈസൽ ബാബുവാണ് കോഴിക്കോട് സൗത്തിൽ ലീഗ് സ്ഥാനാർഥി. ഫാത്തിമ തെഹ്‍ലിയ പേരാമ്പ്രയിൽ മത്സരിക്കും. പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയ്ക്ക് പകരം മലപ്പുറത്ത് നിന്ന് ജനവിധി തേടും. വേങ്ങരയിൽ കെ.എം. ഷാജിയാണ് സ്ഥാനാർഥി. ജയന്തി രാജൻ കൂത്തുപറമ്പിൽ മത്സരിക്കും.

താനൂർ – പി.കെ. നവാസ്, ഏറനാട് – പി.കെ. ബഷീർ, മങ്കട – മഞ്ഞളാംകുഴി അലി, മഞ്ചേരി – റഹ്മത്തുല്ല, മഞ്ചേശ്വരം – എ.കെ.എം. അഷ്റഫ്, കൊടുവള്ളി – പി.കെ. ഫിറോസ്, കാസർകോട് – കല്ലട്ര മായിൻ ഹാജി, അഴീക്കോട് – കരീം ചേലേരി, കുറ്റ്യാടി – പാറയ്ക്കൽ അബ്ദുല്ല, തിരുവമ്പാടി – ഖാസിം കൂടരഞ്ഞി, കുന്നമംഗലം – റസാഖ് മാസ്റ്റർ, വള്ളിക്കുന്ന് – ടി.വി. എബ്രാഹിം, കൊണ്ടോട്ടി – ടി.പി. അഷ്റഫലി, പെരിന്തൽമണ്ണ – നജീബ് കാന്തപുരം, കോട്ടയ്ക്കൽ – ആബിദ് ഹുസൈൻ തങ്ങൾ, തിരൂർ – കുറുക്കോളി മൊയ്ദീൻ, താനൂർ – പി.കെ. നവാസ്, തിരൂരങ്ങാടി – പിഎംഎ സമീർ, മണ്ണാർക്കാട് – എൻ. ഷംസുദ്ദീൻ, ഗുരുവായൂർ – ടി.എച്ച്. റഷീദ്, കളമശ്ശേരി – വി.ഇ. അബ്ദുൽ ഗഫൂർ. 25 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.

പുനലൂരിലെയും ചേലക്കരയിലെയും സ്ഥാനാർഥികളെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും. കോങ്ങാട് സീറ്റ് കോൺഗ്രസിനു നൽകിയെന്നും ലീഗ് നേതൃത്വം അറിയിച്ചു. പുനലൂരാണോ ചടയമംഗലമാണോ ലീഗിന്റെ സീറ്റ് എന്നതിൽ ധാരണയായിട്ടില്ല.

അതേസമയം, പാർട്ടി തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് എം.കെ. മുനീർ പറഞ്ഞു. മുപ്പതു വർഷമായി താൻ പാർലമെന്ററി രാഷ്ട്രീയത്തിലുണ്ട്. രണ്ടു തവണ മന്ത്രിയായി. അതൊക്കെ പാർട്ടി തന്ന അംഗീകാരമാണ്. താൻ എന്നും പാർട്ടിയോട് നന്ദിയുള്ളവനാണ്. പുതിയ ആളുകൾ വരുമ്പോൾ അവർക്ക് വഴിമാറി കൊടുക്കേണ്ടതാണെന്നും എം.കെ. മുനീർ‌ പറഞ്ഞു.