<strong>കണ്ണൂര്‍</strong>: അഞ്ചരക്കണ്ടി മെഡിക്കല്‍ കേളേജിലെ നിതിന്റെ മരണവുമായി ബന്ധപ്പെട്ട് കോടതി ജാമ്യം നൽകിയ പ്രതി ഡോ. എം കെ റാമിനെ പൊലീസ് വിട്ടയച്ചു. രണ്ട് ദിവസത്തിനകം ഹാജരാകണമെന്ന് നോട്ടീസ് നല്‍കിയാണ് വിട്ടയച്ചത്. റാമിനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും നോട്ടീസ് നല്‍കാനാണ് കൂട്ടിക്കൊണ്ട് പോയതെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. അറസ്റ്റ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിട്ടയച്ച ഡോ. റാമിനെ കോടതി വളപ്പിൽ നിന്നും പൊലീസ് വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതിയെ ബലം പ്രയോഗിച്ചാണ് പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തതെന്നാണ് പ്രതിഭാഗം അഭിഭാഷകൻ ആരോപിച്ചത്. സംഭവത്തെ തുടർന്ന് തലശ്ശേരി കോടതിയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. അഭിഭാഷകർ വീണ്ടും ജഡ്ജിൻ്റെ ചേംബറിലെത്തിയിരുന്നു.അറസ്റ്റ് നിയമവിരുദ്ധമാണെന്നും സുപ്രീംകോടതി മാനദണ്ഡം പാലിച്ചില്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു നേരത്തെ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഡോ. എം കെ റാമിന് ജാമ്യം നൽകിയത്. ഗ്രൗണ്ട് ഓഫ് അറസ്റ്റിൽ വ്യക്തതയില്ലെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിക്കുകയായിരുന്നു.
