ടിവികെ അധ്യക്ഷൻ വിജയ് ഉടൻ കരൂർ ദുരന്തസ്ഥലം സന്ദർശിക്കില്ലെന്ന് റിപ്പോർട്ട്. പകരം ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ ചെന്നൈയിൽ എത്തിച്ച് അടുത്തയാഴ്ച മഹാബലിപുരത്ത് വെച്ച് കാണാനാണ് പദ്ധതി. ടിവികെ നേതാക്കൾ കുടുംബാംഗങ്ങളുമായി ചർച്ച നടത്തുകയും ഭൂരിഭാഗം പേരും ചെന്നൈയിലേക്കുള്ള യാത്രക്ക് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം കരൂരിൽ ടിവികെയ്ക്ക് ഹാൾ ലഭിച്ചില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. രണ്ട് കല്യാണമണ്ഡപങ്ങളുടെ ഉടമകൾ വാക്ക് പറഞ്ഞതിന് ശേഷം പിന്മാറി. ഡിഎംകെയുടെ സമ്മർദം കാരണമാണ് ഈ നടപടിയെന്ന് ടിവികെ ആരോപിച്ചു.
കരൂർ സന്ദർശനം വൈകുമെന്ന് ഉറപ്പായതോടെയാണ് കുടുംബങ്ങളെ ചെന്നൈയിൽ എത്തിച്ച് കാണാൻ വിജയ് തീരുമാനിച്ചത്. എന്നാൽ, ഈ പുതിയ തീരുമാനത്തോട് ടിവികെയിലെ ഒരു വിഭാഗം നേതാക്കൾക്ക് എതിർപ്പുണ്ട്. ചെന്നൈയിലെ പരിപാടി പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് ഇവർ അഭിപ്രായപ്പെടുന്നു. നിലവിലെ ഈ വിഷയങ്ങൾക്കിടയിലും, വിജയ് അടുത്ത മാസം സംസ്ഥാന പര്യടനം പുനരാരംഭിക്കാൻ ഒരുങ്ങുകയാണ്. ഇതിനായി സുരക്ഷ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് ഉടൻ അപേക്ഷ നൽകുമെന്നും ടിവികെ വൃത്തങ്ങൾ അറിയിച്ചു.
