തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി ധനസഹായം പ്രഖ്യാപിച്ചു. വെടിക്കെട്ട് അപകടത്തിൽ മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ ചികിത്സയ്ക്കും മറ്റുമായി 50,000 രൂപ വീതവുമാണ് പ്രഖ്യാപിച്ചത്.
മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 10 ലക്ഷം രൂപയും ഉള്‍പ്പെടെ 14 ലക്ഷം രൂപ അടിയന്തിര ധനസഹായം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്.
അതേസമയം, അപകടത്തെ സവിശേഷ ദുരന്തമായി കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചിരുന്നു. സ്ഫോടനം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന് നായരാണ് അന്വേഷിക്കുക.
