ബലാത്സംഗം, ഗർഭച്ഛിദ്രം, സാമ്പത്തിക ചൂഷണം എന്നീ പരാതികളിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കൂടുതൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. രാഹുലിന് വിവിധ ആവശ്യങ്ങൾക്കായി പണം കൈമാറിയതിന്റെയും വിലകൂടിയ വസ്തുക്കൾ വാങ്ങി നൽകിയതിന്റെയും ഡിജിറ്റൽ തെളിവുകൾ പരാതിക്കാരി പൊലീസിന് കൈമാറി.
സാമ്പത്തിക ചൂഷണവും തെളിവുകളും
രാഹുലിന് വിലകൂടിയ വാച്ചുകൾ, വസ്ത്രങ്ങൾ, ചെരുപ്പുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ വാങ്ങി നൽകിയെന്നാണ് യുവതിയുടെ മൊഴി. ചെരുപ്പ് വാങ്ങാനായി മാത്രം പതിനായിരം രൂപ യുപിഐ (UPI) വഴി രാഹുലിന് അയച്ചുകൊടുത്തതിന്റെ രേഖകൾ പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട സ്വദേശിനിയായ യുവതിയാണ് നിലവിൽ വിദേശത്തിരുന്ന് ഇമെയിൽ വഴി പരാതി നൽകിയത്.
ക്രൂരമായ പീഡനാരോപണം
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നതിനപ്പുറം, ശാരീരികമായ ഉപദ്രവങ്ങൾ ഏൽപ്പിച്ചതായും പരാതിയിൽ പറയുന്നു. ലൈംഗിക ബന്ധത്തിനിടെ മുഖത്തടിക്കുകയും തുപ്പുകയും ദേഹത്ത് മുറിവുകളുണ്ടാക്കുകയും ചെയ്തതായി യുവതി ആരോപിക്കുന്നു. തന്നെ വിട്ടുപോകാതിരിക്കാൻ ഒരു കുഞ്ഞ് വേണമെന്ന് രാഹുൽ നിർബന്ധിച്ചതായും, ഗർഭമുണ്ടായാൽ വീട്ടുകാർ വിവാഹത്തിന് പെട്ടെന്ന് സമ്മതിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചതായും മൊഴിയിലുണ്ട്. എന്നാൽ പിന്നീട് ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതായും ഭ്രൂണത്തിന്റെ സാമ്പിൾ ശേഖരിച്ചുവെച്ചതായും പരാതിയിൽ പറയുന്നു. ഇത് കേസിലെ ഏറ്റവും ഗൗരവകരമായ വശമായി പൊലീസ് കാണുന്നു.
യവതിയുടെ ഇമെയിൽ പരാതിയെത്തുടർന്ന് പ്രത്യേക അന്വേഷണ സംഘം വീഡിയോ കോൺഫറൻസിലൂടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുലർച്ചെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊതുപ്രവർത്തകനായതിനാൽ പൊതുസ്ഥലങ്ങളിൽ വെച്ച് കാണാൻ കഴിയില്ലെന്ന് പറഞ്ഞ് രഹസ്യമായി കാണാൻ രാഹുൽ നിർബന്ധിച്ചതായും യുവതി വെളിപ്പെടുത്തി.
ഗർഭച്ഛിദ്രം ഉൾപ്പെടെയുള്ള അതീവ ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കുന്നതിനാൽ എംഎൽഎയുടെ ജാമ്യനടപടികൾ സങ്കീർണ്ണമാകാനാണ് സാധ്യത. കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിലൂടെ അന്വേഷണം ശക്തമാക്കാനാണ് പൊലീസിന്റെ നീക്കം.
