ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം അനുവദിച്ച കൊല്ലം വിജിലൻസ് കോടതി വിധിയിൽ അസാധാരണത്വമുണ്ടെന്ന് നിയമമന്ത്രി പി. രാജീവ്. ഒരു ജാമ്യ ഉത്തരവ് എന്നതിലുപരി കേസിന്റെ അവസാന വിധി പോലെയാണ് കോടതി പരാമർശങ്ങൾ തോന്നിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ മേൽനോട്ടം വഹിക്കുന്നത് ഹൈക്കോടതിയായതിനാൽ സർക്കാർ ഇക്കാര്യത്തിൽ പ്രത്യേകം അഭിപ്രായം പറയേണ്ടതില്ലെന്നും, എന്നാൽ ജാമ്യ ഉത്തരവിലെ പ്രതികൂല പരാമർശങ്ങൾ നീക്കം ചെയ്യാനായി അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനങ്ങളെ തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്ന് മന്ത്രി ആരോപിച്ചു. കെ.കെ. ഹർഷിനയുടെ സമരവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ വസതിയിൽ റീത്ത് വെച്ച് പ്രതിഷേധിച്ചത് സംസ്കാരശൂന്യമായ നടപടിയാണെന്ന് അദ്ദേഹം വിമർശിച്ചു. ഇത്തരം പ്രവണതകൾ ജനാധിപത്യത്തിന് ചേർന്നതല്ലെന്നും ഒരു വനിതാ മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയാണ് ഇവിടെ കാണുന്നതെന്നും പി. രാജീവ് ചൂണ്ടിക്കാട്ടി.
സർക്കാർ ആശുപത്രികളിലെ വീഴ്ചകളെ മാത്രം പർവ്വതീകരിച്ച് കാണിച്ച് പൊതുസംവിധാനത്തെ തകർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളിലും പിഴവുകൾ സംഭവിക്കാറില്ലേ എന്ന് ചോദിച്ച അദ്ദേഹം, എവിടെ പിഴവുണ്ടായാലും സർക്കാർ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി. ബോധപൂർവ്വമായ അനാസ്ഥയെ കുറ്റകരമായി കാണുമെന്നും എന്നാൽ ആരോഗ്യരംഗത്തെ നേട്ടങ്ങളെ ഇല്ലാതാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സർക്കാരിന്റെ കാലത്താണ് ഏറ്റവും കൂടുതൽ തസ്തികകൾ സൃഷ്ടിക്കപ്പെട്ടതെന്നും ആവശ്യമെങ്കിൽ ഇനിയും വർദ്ധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
