Home » Blog » Kerala » ഡോ. റാമിന് ജാമ്യം; ഡിജിപിയോട് റിപ്പോർട്ട് തേടി രമേശ് ചെന്നിത്തല
13

കണ്ണൂർ: അഞ്ചരക്കണ്ടിയിൽ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ അറസ്റ്റിലായ പ്രതി ഡോക്ടർ റാമിന് ജാമ്യം ലഭിച്ചതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ആഭ്യന്തരവകുപ്പ്. സംഭവത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപിയോട് റിപ്പോർട്ട് തേടി. ക്രൈംബ്രാഞ്ച് മേധാവിയോട് വിശദീകരണം തേടാനും തീരുമാനമായി. പൊലീസിൻ്റെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി ചെന്നിത്തല പറഞ്ഞു.

നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ വിശ്വാസമില്ല എന്ന് നിതിൻ രാജിൻ്റെ കുടുംബം അറിയിച്ചിട്ടുണ്ട്. ആയതിനാൽ എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കുമെന്നും, അജിത ബീഗത്തിൻ്റെ നേതൃത്വത്തിൽ ആയിരിക്കും അന്വേഷണ സംഘമെന്നും ചെന്നിത്തല അറിയിച്ചു.

അതേസമയം, പ്രതിയും പൊലീസും ഒത്തുകളിച്ചെന്ന് നിതിന്റെ കുടുംബം ആരോപിച്ചു. ഒത്തുകളിച്ചതിനാലാണ് പ്രതി റാമിന് ജാമ്യം ലഭിച്ചതെന്നും നിതിന്റെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.
നടപടി ക്രമങ്ങൾ പാലിക്കാതെയാണ് പ്രതിയുടെ അറസ്റ്റെന്ന് ചൂണ്ടിക്കാട്ടി കോടതി ഡോ. റാമിനെ വിട്ടയച്ചിരുന്നു.

എന്നാൽ, കോടതി വിട്ടയച്ചതിന് പിന്നാലെ റാമിനെ വീണ്ടും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു. കോടതി വളപ്പിൽ നിന്ന് ബലം പ്രയോഗിച്ചാണ് ക്രൈം ബ്രാഞ്ച് റാമിനെ കസ്റ്റഡിയിൽ എടുത്തത്. ക്രൈംബ്രാഞ്ച് നടപടി നിയമ വിരുദ്ധമെന്ന് പ്രതി ഭാഗം അഭിഭാഷകൻ പറഞ്ഞു.റാമിൻ്റെ അറസ്റ്റ് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് കണ്ടാണ് കോടതി വിട്ടയച്ചതെന്ന് പ്രതിയുടെ അഭിഭാഷകൻ എം കിഷോർ കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.