കിഫ്ബിയിലൂടെ 19 ആശുപത്രികളിൽ 2789.08 കോടി രൂപയുടെ പദ്ധതികൾ കൂടി നടപ്പിലാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കിഫ്ബിയിലൂടെ 10,000 കോടിയിലധികം രൂപയുടെ വികസനമാണ് ഇതുവരെ നടത്തിയത്. നബാർഡിലൂടെ 1000 കോടിയോളം രൂപയുടെ വികസനവും സാധ്യമാക്കി. ഇത് കൂടാതെ പ്ലാൻ ഫണ്ട് ഉൾപ്പെടെയുള്ള വിവിധ ഫണ്ടുകളിലൂടെയും വികസനങ്ങൾ നടത്തി. പുതിയ കെട്ടിടങ്ങൾ, അത്യാധുനിക ഉപകരണങ്ങൾ എന്നിവ സാധ്യമാക്കാൻ ഇതിലൂടെ സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം ജില്ലയിൽ മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ 23.36 കോടി രൂപയുടെ കെട്ടിടം സജ്ജമാക്കി. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ 70.72 കോടി രൂപയുടെ കെട്ടിട നിർമ്മാണം പൂർത്തിയായി. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി 207.35 കോടി രൂപയുടേയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 89.46 കോടി രൂപയുടേയും പുതിയ ഹോസ്പിറ്റൽ കോപ്ലക്സ് നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നു.
കൊല്ലം ജില്ലയിൽ കുണ്ടറ താലൂക്ക് ആശുപത്രിയിൽ 76.13 കോടി ചെലവഴിച്ച് പുതിയ കെട്ടിടം യാഥാർത്ഥ്യമാക്കി. നീണ്ടകര താലൂക്ക് ആശുപത്രിയിൽ 46.43 കോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിട നിർമ്മാണം പൂർത്തിയാക്കി.
പത്തനംതിട്ട ജില്ലയിൽ അടൂർ ജനറൽ ആശുപത്രിയിൽ 14.64 കോടി ചെലവഴിച്ചും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 30.35 കോടി ചെലവഴിച്ചും പുതിയ കെട്ടിടങ്ങൾ സജ്ജമായി വരുന്നു. കോന്നി മെഡിക്കൽ കോളേജിൽ 50 കോടി ചെലവഴിച്ച് അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, അക്കാഡമിക് ബ്ലോക്ക്, ഹോസ്റ്റൽ കെട്ടിടം, ക്വാർട്ടേഴ്സുകൾ എന്നിവയും സജ്ജമാക്കി.
ആലപ്പുഴ ജില്ലയിൽ തുറവൂർ താലൂക്ക് ആശുപത്രി 51.4 കോടി രൂപ ചെലവഴിച്ചും ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ 97.71 കോടി രൂപ ചെലവഴിച്ചും ചേർത്തല താലൂക്ക് ആശുപത്രിയിൽ 84.98 കോടി രൂപ ചെലവഴിച്ചും കെട്ടിടങ്ങൾ സജ്ജമാക്കി.
കോട്ടയം മെഡിക്കൽ കോളേജിൽ 279.15 കോടി രൂപ ചെലവഴിച്ച് സർജിക്കൽ ബ്ലോക്ക് സജ്ജമാക്കി.
എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.21 കോടി രൂപ ചെലവഴിച്ച് ഒഫ്താൽമിക് ഓപ്പറേഷൻ തീയറ്റർ, പോസ്റ്റ്നാറ്റൽ വാർഡ്, ഓപ്പറേഷൻ തീയറ്റർ കോപ്ലക്സിന് അഡീഷണൽ ഫ്ളോർ എന്നിവ സജ്ജമാക്കി. 449 കോടി രൂപ ചെലവഴിച്ച് കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ പുതിയ കെട്ടിടം യാഥാർത്ഥ്യമാക്കി. കളമശ്ശേരി മെഡിക്കൽ കോളേജിൽ 368 കോടി രൂപയുടെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് സജ്ജമാക്കി.
പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ 12.31 കോടി ചെലവഴിച്ച് ഒപി – ക്യാഷ്വാലിറ്റി ബ്ലോക്ക് യാഥാർത്ഥ്യമായി. കണ്ണൂർ ജില്ലയിൽ 183 കോടി ചെലവഴിച്ച് ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ഒന്നാം ഘട്ടം സജ്ജമാക്കി. കോഴിക്കോട് ജില്ലയിൽ 643.88 കോടി രൂപ ചെലവഴിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ ശിലാസ്ഥാപനം നടത്തി.
