ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെയും സോനം വാങ്ചുക്കിന്റെ നിരാഹാര സമരത്തിന്റെയും ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നതിന് മദ്രാസ് ഐഐടി വിലക്കേര്‍പ്പെടുത്തിയതായി വിദ്യാര്‍ത്ഥികളുടെ പരാതി. ജന്തര്‍മന്തര്‍ പ്രക്ഷോഭത്തെ പിന്തുണച്ചുള്ള പോസ്റ്റുകളും വീഡിയോകളും നീക്കം ചെയ്യാന്‍ സര്‍വകലാശാല ഡീന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.
ഐഐടി മദ്രാസിലെ രജിസ്റ്റര്‍ ചെയ്യപ്പെട്ട വിദ്യാര്‍ത്ഥി സംഘടനയായ ‘ചിന്താബാര്‍’, സോനം വാങ്ചുക്കിന്റെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ ഡല്‍ഹി പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന പരിപാടികള്‍ അവസാനിപ്പിക്കണമെന്നും അനുബന്ധ വീഡിയോകള്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട ഡീന്‍, അല്ലാത്തപക്ഷം കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്കി. ചിന്താബാറിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ സോനം വാങ്ചുക്കിന്റെ എഐ വീഡിയോ നീക്കം ചെയ്യാനും ആവശ്യമുയര്‍ന്നു.
എന്നിരുന്നാലും, ഭീഷണികള്‍ വകവെയ്ക്കാതെ വിദ്യാര്‍ത്ഥികള്‍ മറ്റ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പങ്കുവെക്കുകയും, ജൂലൈ 23 ന് നൂറുകണക്കിന് പേര് പങ്കെടുത്ത് ഐക്യദാര്‍ഢ്യ കൂട്ടായ്മ സംഘടിപ്പിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ആവശ്യമായ മരുന്നുകളും മറ്റ് വസ്തുക്കളും അയച്ചുനൽകാനും ഐഐടി വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചിട്ടുണ്ട്. ക്യാമ്പസിലെ അഭിപ്രായ സ്വാതന്ത്ര്യത്തെയും സ്ഥാപനത്തിന്റെ പെരുമാറ്റച്ചട്ടങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഈ സംഭവം പുതിയ വഴിമാളായിരിക്കുകയാണ്.
