Home » Blog » Kerala » “കോൺഗ്രസിന്റെ മടിയിൽ ഇരുന്ന് നുഴഞ്ഞുകയറ്റക്കാരെ വോട്ടുബാങ്കാക്കി മാറ്റാൻ ഉദ്ധവ് ശ്രമിക്കുന്നു, ഈ രാജ്യം ഒരു ധർമശാല അല്ല, ഈ രാജ്യത്തുള്ളവർക്ക് മാത്രമേ ഇവിടെ ജീവിക്കാൻ കഴിയൂ’’ – അമിത് ഷാ
17

കോലാപുർ: ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസിന്റെ മടിയിൽ ഇരുന്ന് നുഴഞ്ഞുകയറ്റക്കാരെ വോട്ടുബാങ്കാക്കി മാറ്റാൻ ഉദ്ധവ് ശ്രമിക്കുന്നുവെന്നാണ് ശനിയാഴ്ച കോൽഹാപൂരിൽ നടത്തിയ പരാമർശത്തിൽ അമിത് ഷാ പറഞ്ഞത്. ഇന്ത്യ ഒരു ധർമശാലയല്ലെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

ഷിൻഡെ വിഭാഗത്തിനു പാർട്ടിയുടെ പേര് മുമ്പ് വേറെ പറയേണ്ടി വന്നിരുന്നെങ്കിലും ഇപ്പോൾ സ്ഥിതി മാറിയെന്നും അമിത് ഷാ പറഞ്ഞു. ‘‘ഇപ്പോൾ വിഭാഗമല്ല. ഒരു ശിവസേന മാത്രമേയുള്ളൂ, അത് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണ്” – അമിത് ഷാ പറഞ്ഞു.

ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) കടുത്ത പ്രതിസന്ധി നേരിടുകയാണ്. ആറ് ലോക്സഭാ എംപിമാർ താക്കറെയ്ക്കെതിരെ കലാപക്കൊടി ഉയർത്തിയിട്ടുണ്ടെന്നും അവർ ഭരണകക്ഷിയായ ശിവസേനയിലേക്ക് ചേക്കേറാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

‘‘ഈ കോൺഗ്രസ് നേതാക്കളും കോൺഗ്രസിന്റെ മടിയിൽ ഇരിക്കുന്ന ഉദ്ധവ്‌ജിയും നുഴഞ്ഞുകയറ്റക്കാരെ വോട്ടുബാങ്കാക്കി മാറ്റി നിലനിൽക്കാൻ ആഗ്രഹിക്കുന്നു. ഈ രാജ്യം ഒരു ധർമശാല അല്ലെന്ന് ഞാൻ അവരോടു വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു. ഈ രാജ്യത്തുള്ളവർക്ക് മാത്രമേ ഇവിടെ ജീവിക്കാൻ കഴിയൂ’’ – അമിത് ഷാ വ്യക്തമാക്കി. ഓരോ നുഴഞ്ഞുകയറ്റക്കാരനെയും കണ്ടെത്തി രാജ്യത്തുനിന്നു പുറത്താക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചു.