Home » Blog » Kerala » കുട്ടികളും യുവജനങ്ങളും ലഹരിയുടെ പിടിയിലാവാതിരിക്കാൻ പ്രത്യേക ജാഗ്രത, ലഹരികേസില്‍ പ്രതിയാകുന്നവരുടെ സ്വത്ത് കണ്ടുകെട്ടും, പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍
4

തിരുവനന്തപുരം: വി.ഡി സതീശന്‍ സര്‍ക്കാറിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറാണ് നിയമസഭയില്‍ സര്‍ക്കാറിന്റെ നയപ്രഖ്യാപനം നടത്തുന്നത്. നെഹ്‌റുവിനെ ഉദ്ധരിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപനപ്രസംഗം തുടങ്ങിയത്. സാമ്പത്തിക മേഖലയില്‍ കടുത്ത പ്രതിസന്ധി നിലനില്‍ക്കുന്നുവെന്ന ഗവര്‍ണര്‍ പറഞ്ഞു.

ഇന്ദിര ഗ്യാരണ്ടികളുമായി മുന്നോട്ടുപോകും. പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തും. കേരളത്തെ പോര്‍ട്ട് ഹബ്ബാക്കി മാറ്റും. കൃഷിക്ക് പ്രാധാന്യം നല്‍കും. ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് സഹായം നല്‍കും. റബ്ബര്‍ അടക്കമുള്ളവയുടെ താങ്ങുവില ഉയര്‍ത്തും. വന്യജീവി പ്രശ്‌നത്തിന് പരിഹാരം കാണും. സ്ത്രീ ക്ഷേമത്തിന് വിവിധ പദ്ധതികള്‍ നടപ്പിലാക്കും. കയറ്റുമതി വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും. സഹകരണ മേഖലയെ അഴിമതിമുക്തമാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

മണ്ണ്പരിശോധനയ്ക്ക് ശാസ്ത്രീയ സംവിധാനം ഒരുക്കും. സുഗന്ധവ്യഞ്ജന മേഖലക്കായി സ്പൈസ് പാര്‍ക്ക്. നിക്ഷേപക സൗഹൃദ സമീപനം സ്വീകരിക്കും. രാജ്യാന്തര ചലച്ചിത്രമേള മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. തീര്‍ത്ഥാടന ടൂറിസം മെച്ചപ്പെടുത്തും. വ്യവസായ ആവശ്യത്തിന് ഭൂമി കണ്ടെത്താന്‍ ലാന്‍ഡ് ബാങ്ക് സ്ഥാപിക്കും. ബൈ പാസുകള്‍ നാല് വരിയാക്കും. പബ്ലിക് -പ്രൈവറ്റ് സഹകരണത്തോടെ പട്ടയം ഉപാധി രഹിതമാക്കും. നെല്‍വയല്‍ / നീര്‍ത്തട നിയമം സുതാര്യമാക്കും

കുട്ടികളും യുവജനങ്ങളും ലഹരിയുടെ പിടിയിലാവാതിരിക്കാൻ പ്രത്യേക ജാഗ്രതയും നടപടിയും. ഐ ടി വകുപ്പിന്റെ പുതിയ പേര് ഐ ടി ഫ്യൂച്ചർ ടെക്നോളജി എന്നാകും. വഖഫ് ആധൂനിക വത്കരിക്കും. വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

പെൺകുട്ടികൾക്ക് ആര്‍ത്തവത്തിന് അവധി നല്‍കുമെന്നും ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാറിന്റെ നയപ്രഖ്യാപനത്തില്‍ പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തെ അവധി നല്‍കുമെന്നാണ് ഗവര്‍ണര്‍ അറിയിച്ചത്. ജലസ്രോതസ്സുകളുടെ സംരക്ഷണ ഉറപ്പാക്കും. പൗരന്മാർക്ക് ഗുണനിലവാരമുള്ള കുടിവെള്ളം ഉറപ്പാക്കും. ജലസ്രോതസ്സുകളിൽ മണൽ നീക്കം നടത്തുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ അറിയിച്ചു.

എക്സൈസ് വകുപ്പ് നവീകരിക്കും. മദ്യസക്തി കുറക്കാൻ നടപടിയെടുക്കും. ഓപ്പറേഷൻ തൂഫാൻ പദ്ധതിയും ഗവർണർ പരാമർശിച്ചു. ലഹരി കേസിൽ പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടും.കുട്ടികളും യുവാക്കളും ലഹരിയുടെ പിടിയിലാകാതിരിക്കാൻ പ്രത്യേക ജാഗ്രതയും നടപടിയും സ്വീകരിക്കുമെന്നും ഗവർണർ പറഞ്ഞു.