Home » Top News » Kerala » എല്ലാവരേയും ഒരുമിച്ച് തള്ളിവിടുന്നത് ശരിയായ രീതിയല്ല; ശബരിമലയിലെ തിരക്കിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം
SABARIMALA-1-680x450

ശബരിമലയിൽ കഴിഞ്ഞ ദിവസങ്ങളിലായി അനുഭവപ്പെട്ട അസാധാരണമായ ഭക്തജനത്തിരക്കിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. തിരക്ക് നിയന്ത്രിക്കാൻ കഴിയാത്തതിന് കാരണം കൃത്യമായ ഏകോപനമില്ലായ്മയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. “പറഞ്ഞതൊന്നും നടന്നില്ലല്ലോ” എന്ന് ദേവസ്വം ബോർഡിനോട് കോടതി ചോദിച്ചു. ആറ് മാസം മുൻപേ ചെയ്യേണ്ട പണികൾ പൂർത്തിയാക്കിയിട്ടില്ലെന്നും കോടതി വിമർശിച്ചു.

തിരക്ക് നിയന്ത്രിക്കുന്നതിലെ വീഴ്ച

“പരമാവധി ആളുകൾ ക്ഷേത്രത്തിൽ കയറി എന്നതുകൊണ്ട് എന്ത് പ്രയോജനമാണ് ഉള്ളത്?” എന്ന് കോടതി ചോദിച്ചു. ഭക്തർക്ക് സുരക്ഷിതമായി നിൽക്കാൻ സാധിക്കുന്ന എത്ര സ്ഥലമാണ് സന്നിധാനത്ത് മുകളിലുള്ളതെന്നും കോടതി ആരാഞ്ഞു. “4000 പേർക്ക് മാത്രം നിൽക്കാനാകുന്നിടത്ത് 20,000 പേരെ കയറ്റിയിട്ട് എന്ത് കാര്യമാണുള്ളത്?” എന്നായിരുന്നു കോടതിയുടെ ചോദ്യം. പതിനെട്ടാംപടി മുതൽ സന്നിധാനം വരെ ഒരേസമയം എത്ര പേർക്ക് നിൽക്കാൻ കഴിയുമെന്നും കോടതി ചോദിച്ചു. എല്ലാവരേയും ഒരുമിച്ച് തള്ളിവിടുന്നത് ശരിയായ രീതിയല്ലെന്നും, ആളുകളെ സെക്ടറുകളായി തിരിച്ച് നിർത്തിയാൽ കുറച്ചുകൂടി നിയന്ത്രിക്കാൻ സാധിക്കില്ലേ എന്നും കോടതി നിർദേശിച്ചു.

മുന്നൊരുക്കങ്ങളിലെ അപാകതകൾ

കൂടാതെ, ശുചിമുറികൾ വൃത്തിയാക്കാൻ പോലും ആളില്ലാത്ത അവസ്ഥയുണ്ടെന്ന് കോടതി വിമർശിച്ചു. “കുട്ടികളെയും പ്രായമായ ഭക്തരെയും ബുദ്ധിമുട്ടിക്കാൻ കോടതിക്ക് കഴിയില്ല. ഇന്നലെ കുട്ടികൾ ഉൾപ്പെടെയുള്ളവർ തളർന്നുവീഴുന്നതും കരയുന്നതുമായ കാഴ്ച കണ്ടു.” മുന്നൊരുക്കങ്ങളിൽ ഗുരുതരമായ വീഴ്ച സംഭവിച്ചു. കുടിവെള്ളം എത്തിക്കുന്നതിൽ പോലും തടസ്സങ്ങളുണ്ടായി. “വെറുമൊരു ഉത്സവം നടത്തുന്നതുപോലെയാണോ മണ്ഡലകാലത്ത് ശബരിമലയിൽ മുന്നൊരുക്കം നടത്തേണ്ടത്?” എന്നും ഹൈക്കോടതി ദേവസ്വം ബോർഡിനോട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *