Home » Blog » Kerala » എടുത്വ പള്ളി പെരുന്നാൾ; സുഗമമായ നടത്തിപ്പിന് സർക്കാർ സംവിധാനങ്ങൾ ജാഗ്രതയോടെ പ്രവർത്തിക്കും
images - 2026-03-06T185227.285

 

-ഹരിത ചട്ടം നിർബന്ധമായും പാലിക്കണം

 

ഏപ്രിൽ 27 മുതൽ മെയ് 14 വരെ നടക്കുന്ന എടത്വ പള്ളി പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിന് വിവിധ സർക്കാർ സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് ജാഗ്രതയോടെയുള്ള പ്രവർത്തനം വേണമെന്ന് തോമസ് കെ തോമസ് എംഎൽഎയുടെ സാന്നിധ്യത്തിൽ പള്ളിയിൽ ചേർന്ന മുന്നൊരുക്ക യോഗം നിർദ്ദേശിച്ചു. ദൂരെ നിന്ന് എത്തുന്ന തീർത്ഥാടകർക്ക് ആവശ്യമായ ടോയ്ലറ്റ് സൗകര്യം, ദിശ ബോർഡുകൾ, കുടിവെള്ളം എന്നിവയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് എംഎൽഎ യോഗത്തിൽ പറഞ്ഞു. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ആശാ സി എബ്രഹാം അധ്യക്ഷത വഹിച്ചു. എടത്വ സെന്റ് ജോർജ് ഫൊറേന പള്ളി വികാരി റവ.ഫാദർ ജോസഫ് കളരിക്കൽ പങ്കെടുത്തു. എടത്വ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി ബിജോയ് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. കുട്ടനാട് തഹസിൽദാർ പ്രീതാ പ്രതാപൻ, ഡിവൈ.എസ്.പി.ആർ.എൻ.രാജേഷ്, വിൻസൻറ് തോമസ് പഴയാറ്റിൽ, ഫാദർ ഏലിയാസ് കരിക്കണ്ടത്തിൽ,ജില്ല ഇൻഫർമേഷൻ ഓഫീസർ കെ.എസ്.സുമേഷ്,ജില്ല സപ്ലൈ ഓഫീസർ എസ്.ഒ.ബിന്ദു എന്നിവർ സംസാരിച്ചു.

 

ക്രമസമാധാന നില ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കൃത്യമായ പോലീസ് സേന വിന്യാസം ഏർപ്പെടുത്തും. സിസിടിവി ക്യാമറകൾ കൂടുതൽ സ്ഥാപിക്കും. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സ്പെഷ്യൽ പോലീസിന്റെ സഹായം തേടുന്നതിനും യോഗം തീരുമാനിച്ചു. ഗതാഗത നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് ഏർപ്പെടുത്തും. റോഡിലൂടെയുള്ള യാത്ര ബുദ്ധിമുട്ടാക്കുന്ന വിധത്തിൽ വാണിഭക്കാർക്ക് സ്ഥലം അനുവദിക്കാതിരിക്കാനും യോഗത്തിൽ തീരുമാനമായി.

 

റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിക്കും.ഒരു ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിലുള്ള ചാർജ് ഓഫീസർക്ക് കൺട്രോൾ റൂമിന്റെ ചുമതല നൽകും. അടിയന്തര പ്രാധാന്യമുള്ള വകുപ്പുകളുടെ പ്രതിനിധികളും കൺട്രോൾ റൂമിൽ ഉണ്ടാവും. പെരുന്നാളിന് മുന്നോടിയായി തന്നെ അനധികൃത മദ്യ വില്പന ഇല്ലാതാക്കുന്നതിനുള്ള പെട്രോളിങ് എക്സൈസ് വകുപ്പ് ശക്തമാക്കും. പെരുന്നാൾ ദിനങ്ങളിൽ നൈറ്റ് പെട്രോളിങ് ഏർപ്പെടുത്തും.

മെയ് 3 മുതൽ 7 വരെയുള്ള തീയതികളിൽ സ്കൂബ ടീമിൻ്റെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിന് അഗ്നി രക്ഷാ സേനയ്ക്ക് നിർദ്ദേശം നൽകി.

എടത്വ സി എച്ച് സി യിൽ പ്രധാന തിരുനാൾ ദിവസങ്ങളായ മെയ് 5,6,7 തിയതികളിൽ 24 മണിക്കൂറും ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ സേവനം ലഭ്യമാക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആവശ്യമായ ഫോഗ്ഗിങ് നടത്തി കൊതുക് നിർമ്മാർജ്ജനത്തിന് നടപടിയെടുക്കും.108 ആംബുലൻസിന്റെ സേവനം സി എച്ച് സി യുടെ ഭാഗമായി ഉണ്ടാവുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.ഹെൽത്ത് സ്ക്വാഡിന്റെ സേവനം ഉറപ്പുവരുത്തും. കുടിവെള്ളം എടുക്കുന്ന ജലാശയങ്ങളിൽ സൂപ്പർ ക്ളോറിനേഷൻ നടത്തും. ഭക്ഷ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന കുടിവെള്ളം സുരക്ഷിതമാണെന്ന് ഉറപ്പാക്കണം എന്ന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു. ഭക്ഷ്യവസ്തുക്കൾക്ക് സ്റ്റാളുകൾ അനുവദിക്കുമ്പോൾ തന്നെ ഫുഡ് സേഫ്റ്റി രജിസ്ട്രേഷൻ , ഹെൽത്ത് കാർഡ് എന്നിവ ഉറപ്പാക്കണം. ഫുഡ് സേഫ്റ്റി വകുപ്പിന്റെ സ്പെഷ്യൽ സ്ക്വാഡ് പ്രവർത്തിക്കും. കുടിവെള്ള പരിശോധന നടത്തും.

 

നിലവിലുള്ള ടാപ്പുകളിൽ കുടിവെള്ളം ഉറപ്പാക്കുമെന്നും ആവശ്യമുള്ള അത്രയും വെള്ളം ടാങ്കർ ലോറി ലഭ്യമാകുന്ന സാഹചര്യത്തിൽ സ്രോതസ്സുകളിൽ നിന്നും ലഭ്യമാക്കുമെന്നും കേരള വാട്ടർ അതോറിറ്റി അറിയിച്ചു. മുടക്കം ഇല്ലാതെ ഈ ഭാഗങ്ങളിൽ കുടിവെള്ള വിതരണം ഉറപ്പാക്കും.

ആലപ്പുഴ, തിരുവല്ല, ചങ്ങനാശ്ശേരി ഡിപ്പോകളിൽ നിന്ന് വിവിധ ഭാഗങ്ങളിലേക്ക് കൂടുതൽ ബസ് സർവീസ് ഏർപ്പെടുത്തുമെന്ന് കെ എസ് ആർ ടി സി അധികൃതർ യോഗത്തിൽ പറഞ്ഞു. പ്രധാന തിരുനാൾ ദിവസങ്ങളായ മെയ് 5, 6, 7 തീയതികളിൽ രാത്രി സർവീസിനുള്ള ഏർപ്പാടും വരുത്തും. സെൻറ് അലോഷ്യസ് കോളേജ് എതിർവശത്തുള്ള കോമ്പൗണ്ട് കെഎസ്ആർടിസിക്ക് തിരുനാളിനോട് അനുബന്ധിച്ച് സർവീസ് ഓപ്പറേറ്റിംഗ് സ്റ്റേഷൻ നടത്താനായി നൽകുമെന്ന് പള്ളി അധികൃതർ അറിയിച്ചു.