ഉന്നാവ് പീഡനക്കേസിൽ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗറിന്റെ ശിക്ഷാ നടപടികൾ ഡൽഹി ഹൈക്കോടതി മരവിപ്പിച്ചു. ജസ്റ്റിസുമാരായ സുബ്രഹ്മണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ആരോഗ്യകാരണങ്ങൾ മുൻനിർത്തി സെൻഗറിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ശിക്ഷയ്ക്കെതിരെയുള്ള അപ്പീലിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെയാണ് ഈ ഇളവ് നൽകിയിരിക്കുന്നത്.
അതിജീവിതയുടെ സുരക്ഷ മുൻനിർത്തി കടുത്ത നിബന്ധനകളാണ് കോടതി ഉത്തരവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സെൻഗർ ഡൽഹിയിൽ തന്നെ തുടരണമെന്നും അതിജീവിത താമസിക്കുന്ന സ്ഥലത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ പ്രവേശിക്കരുതെന്നും കോടതി നിർദ്ദേശിച്ചു. കൂടാതെ അതിജീവിതയെയും കുടുംബത്തെയും സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. എല്ലാ തിങ്കളാഴ്ചയും താമസസ്ഥലത്തിന് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഹാജരായി റിപ്പോർട്ട് ചെയ്യണമെന്നും ഈ ഉപാധികൾ ലംഘിച്ചാൽ ജാമ്യം ഉടൻ റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, കോടതി നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി അതിജീവിത രംഗത്തെത്തി. പ്രതിക്ക് ജാമ്യം അനുവദിച്ചതിൽ പ്രതിഷേധിച്ച് ഇന്നലെ രാത്രി ഇന്ത്യ ഗേറ്റിന് സമീപം പ്രതിഷേധം നടത്തിയ അതിജീവിതയെയും ബന്ധുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു നീക്കി. നേരത്തെ നേത്ര ശസ്ത്രക്രിയക്കായി സെൻഗറിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നുവെങ്കിലും, ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചു കൊണ്ടുള്ള ഹൈക്കോടതിയുടെ പുതിയ നീക്കം വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
