ഇറാൻ: ഇറാനിലെ തെക്ക്- പടിഞ്ഞാറൻ നഗരമായ അഹ്‌വാസിൽ കുട്ടികൾക്ക് കാൻസർ ചികിത്സ നൽകുന്ന ആശുപത്രിക്ക് സമീപം യുഎസ് മിസൈൽ ആക്രമണം നടന്നതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തെ തുടർന്ന് ആശുപത്രിയിലെ രോഗികളെ, പ്രത്യേകിച്ച് കീമോതെറാപ്പി ചികിത്സയിൽ ഉണ്ടായിരുന്ന കുട്ടികളെ, അടിയന്തരമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇറാനിലെ ഷഹീദ് ബഗേയി ആശുപത്രിയുടെ പരിസരത്താണ് മിസൈൽ പതിച്ചതെന്നാണ് റിപ്പോർട്ടുകൾ. നിരവധി മിസൈലുകൾ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പതിച്ചതായും അതിൽ ചിലത് ആശുപത്രിക്ക് സമീപത്തായിരുന്നുവെന്നും ഇറാനിയൻ വാർത്ത ഏജൻസികൾ അറിയിച്ചു. സ്ഫോടന ശബ്ദങ്ങൾ കേട്ടതോടെ ആശുപത്രിക്കുള്ളിലും പുറത്തും വലിയ ആശങ്ക പടർന്നു. പിന്നാലെ ആശുപത്രി അധികൃതർ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചു. മെഡിക്കൽ സ്റ്റാഫ് രോഗികളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റുകയും കുട്ടികളെ പ്രത്യേക പരിചരണത്തോടെ മാറ്റിയതായും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ആശുപത്രിക്ക് കേടുപാടുകൾ സംഭവിച്ചോയെന്നും ആളപായമുണ്ടോയെന്നും ഇതുവരെ വ്യക്തമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഈ ആക്രമണം നടന്നത് യുഎസ് ഇറാനെതിരെ പുതിയ ആക്രമണ തരംഗം ആരംഭിച്ചതിന് പിന്നാലെയാണ്. 24 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ വലിയ സൈനിക നടപടി നടത്തിയതായി യുഎസ് സൈനിക കേന്ദ്രമായ സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ഇറാന്റെ മിസൈൽ, ഡ്രോൺ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സൈനിക ശേഷികളെ ലക്ഷ്യമിട്ടാണ് ഈ ആക്രമണങ്ങൾ നടത്തിയതെന്നും, ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കാനാണ് നടപടികളെന്നും അമേരിക്ക വ്യക്തമാക്കി.
