കൊച്ചി: ശ്വാസനാള സംബന്ധമായ രോഗങ്ങളുടെ നവീന ചികിത്സാരീതികൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഇന്ത്യയിൽ ആദ്യമായി സംഘടിപ്പിച്ച അമൃത കോംപ്ലെക്സ് എയർവേ സിംപോസിയം കൊച്ചി അമൃത ആശുപത്രിയിൽ ശ്രദ്ധേയമായി. വിവിധ സ്പെഷ്യാലിറ്റികളിലെ പ്രമുഖ വിദഗ്ധർ പങ്കെടുത്ത സമ്മേളനത്തിൽ സങ്കീർണ്ണ എയർവേ രോഗങ്ങളുടെ മാനേജ്മെന്റിനെക്കുറിച്ചുള്ള പുതിയ സമീപനങ്ങൾ ചർച്ചയായി.
ശ്വാസനാളത്തിലുണ്ടാകുന്ന തടസ്സങ്ങൾ, എക്മോയുടെ (ECMO) സഹായത്തോടെയുള്ള ശ്വസനപ്രക്രിയ, നവജാതശിശുക്കളിലെ ശ്വാസനാളിയിലെ വൈകല്യങ്ങൾ തുടങ്ങിയ അതീവ ഗുരുതരമായ സാഹചര്യങ്ങളെ എങ്ങനെ ഫലപ്രദമായി നേരിടാം എന്നതിലൂന്നിയായിരുന്നു സിംപോസിയം സംഘടിപ്പിച്ചത്. ഓക്സിജനേഷൻ, വെന്റിലേഷൻ, അനസ്തീഷ്യ എന്നീ മേഖലകളിൽ സുരക്ഷിതവും പ്രായോഗികവുമായ മാർഗ്ഗനിർദേശങ്ങൾ വിദഗ്ധർ പങ്കുവെച്ചു.
ത്രീഡി പ്രിന്റിംഗ്, വെർച്വൽ റിയാലിറ്റി (VR), വെർച്വൽ ബ്രോങ്കോസ്കോപ്പി തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ശ്വാസനാളത്തിലെ സങ്കീർണ്ണതകൾ മനസ്സിലാക്കുന്ന രീതിയും സിമ്പോസിയത്തിൽ പ്രദർശിപ്പിച്ചു. ഇതിനുപുറമെ, വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ ബ്രോങ്കോസ്കോപ്പിയിലും മറ്റ് അത്യാധുനിക എയർവേ മാനേജ്മെന്റ് ഉപകരണങ്ങളിലും ഡോക്ടർമാർക്ക് പ്രായോഗിക പരിശീലനം നൽകുന്ന സിമുലേഷൻ സെഷനുകളും സംഘടിപ്പിച്ചു. സങ്കീർണ്ണമായ ശ്വസന പ്രശ്നങ്ങളുള്ള രോഗികൾക്ക് ശസ്ത്രക്രിയയ്ക്കിടയിലും അല്ലാതെയും എങ്ങനെ സുരക്ഷിതമായി ഓക്സിജനും അനസ്തേഷ്യയും നൽകാം എന്നതിനെക്കുറിച്ച് കൃത്യമായ മാർഗ്ഗരേഖകൾ സിംപോസിയം മുന്നോട്ടുവെച്ചു. അക്കാദമിക് രംഗത്തെ മികച്ച നിലവാരവും നൂതനമായ ചികിത്സാ രീതികളും പരിഗണിച്ച് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഈ സിമ്പോസിയത്തിന് രണ്ട് ക്രെഡിറ്റ് പോയിന്റുകൾ അനുവദിച്ചു. ശ്വാസനാള ചികിത്സാ രംഗത്ത് ആധുനിക അറിവുകളും സഹകരണവും വർദ്ധിപ്പിക്കുന്നതിൽ ഈ സംരംഭം വലിയൊരു ചുവടുവെപ്പാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സ്വാമിനി കരുണാമൃത പ്രാണയുടെ പ്രാർത്ഥനയോടെ സിംപോസിയം ഉദ്ഘാടനം ചെയ്തു. അമൃത ആശുപത്രി അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.വി.ബീന, കാർഡിയാക് അനസ്തീഷ്യ വിഭാഗം മേധാവി ഡോ. തുഷാര മഠത്തിൽ, പീഡിയാട്രിക് കാർഡിയാക് അനസ്തീഷ്യ സ്പെഷ്യലിസ്റ്റ് ഡോ. ശ്രീലക്ഷ്മി, പ്രശസ്ത സീനിയർ കാർഡിയാക് അനസ്തീഷ്യോളജിസ്റ്റും ഇന്ത്യൻ അസോസിയേഷൻ ഓഫ് കാർഡിയോവാസ്കുലർ തോരാസിക് അനസ്തീഷ്യോളജിസ്റ്റ്സ് (IACTA) മുൻ പ്രസിഡന്റും അന്നൽസ് ഓഫ് കാർഡിയാക് അനസ്തീഷ്യ മുൻ എഡിറ്റർ-ഇൻ-ചീഫുമായ ഡോ. പ്രവീൺ കുമാർ നീമ, സീനിയർ പീഡിയാട്രിക് കാർഡിയാക് അനസ്തീഷ്യോളജിസ്റ്റും നിരവധി യുവ ഡോക്ടർമാരുടെ മെന്ററുമായ ഡോ. രാഖി ബി., സീനിയർ ഡിഫിക്കൽട്ട് എയർവേ സ്പെഷ്യലിസ്റ്റ് ഡോ. ജെറി പോൾ, സോളിഡ് ഓർഗൻ ട്രാൻസ്പ്ലാന്റ് അനസ്തീഷ്യോളജിസ്റ്റ് ഡോ. രേഖ എന്നിവർ പങ്കെടുത്തു.
പാനൽ ചർച്ചകളിൽ ഇന്റർവെൻഷണൽ പൾമണോളജിസ്റ്റുകൾ, അനസ്തീഷ്യോളജിസ്റ്റുകൾ, കാർഡിയോതോറാസിക് അനസ്തീഷ്യോളജിസ്റ്റുകൾ, ഇ.എൻ.ടി ശസ്ത്രക്രിയ വിദഗ്ധർ, പീഡിയാട്രിക് കാർഡിയാക് സർജൻമാർ, ക്രിറ്റിക്കൽ കെയർ വിദഗ്ധർ എന്നിവർ നിർണായക നിർദ്ദേശങ്ങൾ പങ്കുവച്ചു.
