ബിഹാറിലെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും. പട്‌ന ഉൾപ്പെടെ 18 ജില്ലകളിലെ 121 സീറ്റുകളിലേക്കാണ് മറ്റന്നാൾ വോട്ടെടുപ്പ്. തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യത്തിന് ഈ ഘട്ടം അതീവ നിർണായകമാണ്. 2020-ൽ ഇവിടെ 61 സീറ്റുകൾ അവർ നേടിയിരുന്നു. ദൈനിക് ഭാസ്കർ സർവേ പ്രകാരം, എൻഡിഎയ്ക്ക് 153 മുതൽ 160 വരെ സീറ്റുകൾ ലഭിച്ച് മുൻതൂക്കം നേടാൻ സാധ്യതയുണ്ട്. അവസാനവട്ട പ്രചാരണത്തിന് മേൽനോട്ടം വഹിക്കാൻ കെസി വേണുഗോപാലും ബിഹാറിലുണ്ട്. അമിത് ഷായുടെ രണ്ട് യോഗങ്ങളാണ് ഇന്ന് നിശ്ചയിച്ചിരിക്കുന്നത്. ജെപി നദ്ദയുടെ റോഡ് ഷോ ഇന്ന് ഗയയിൽ നടക്കും.
ഒന്നാം ഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കേ, സംസ്ഥാനത്തെ വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണത്തിനെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ബിഹാറിലെ അന്തിമ വോട്ടർ പട്ടികയിലെ മാറ്റങ്ങൾ പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ബാധ്യതയുണ്ടെന്ന് കഴിഞ്ഞ തവണ കോടതി നിരീക്ഷിച്ചിരുന്നു. കൂടാതെ, വോട്ടർപട്ടികയിലെ മാറ്റങ്ങൾ എഴുതി നൽകാനും കമ്മീഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. വോട്ടെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ, കോടതിയുടെ ഈ നിർദേശം നിർണായകമാകും.
