മത്സ്യപ്രേമികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് മീനിലെ ചെറിയ മുള്ളുകൾ. എന്നാൽ ഈ പേടി മാറ്റാൻ മുള്ളില്ലാ മത്സ്യത്തെ വികസിപ്പിച്ചിരിക്കുകയാണ് ചൈന. വർഷങ്ങൾ നീണ്ട ഗവേഷണത്തിനൊടുവിൽ മുള്ളുകളില്ലാത്ത ‘ജിബെൽ കാർപ്’ ഇനത്തെയാണ് വികസിപ്പിച്ചെടുത്തത്. ചൈനയിൽ ഏറെയുള്ള ശുദ്ധ ജല മത്സ്യമാണ് കാർപ്. എന്നാൽ ഇതിനെ കഴിക്കുമ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ഇതിലെ ചെറുമുള്ളുകൾ. ഇൻ്റർ മസ്കുലാർ ബോൺസ് എന്ന ചെറുമുള്ളുകളാണ് കാർപ് മീൻ കഴിക്കുമ്പോൾ അപകട സാധ്യത സൃഷ്ടിക്കുന്നത്. ഇതിനൊരു പരിഹാരമായാണ് ചൈന ചെറുമുള്ളുകൾ ഇല്ലാത്ത ഇനം കാർപ് മത്സ്യത്തെ ജനിതക മാറ്റത്തിലൂടെ സൃഷ്ടിച്ചിരിക്കുന്നത്.
ചൈനീസ് അക്കാദമി ഓഫ് സയൻസിലെ ഗവേഷകൻ ഗൂയി ജിയാൻഫാംഗിന്റെ നേതൃത്വത്തിലെ ഗവേഷക സംഘമാണ് സോംഗ്കെ നമ്പർ 6 എന്നയിനം കാർപിനെ സൃഷ്ടിച്ചിരിക്കുന്നത്. ചൈന ഈ നേട്ടം കൈവരിച്ചിട്ടുള്ളത് മുള്ളുകളുടെ വളർച്ചയ്ക്ക് കാരണമാകുന്ന ജീനിൽ മാറ്റം വരുത്തിയാണ്. അതിസങ്കീർണമായ ജനിതക മാപ്പിംഗിലൂടെ മുള്ളുകളുടെ വളർച്ചയ്ക്ക് കാരണമാകുന്ന ആർയുഎൻഎക്സ്2ബി എന്ന ജീനിനെ തിരിച്ചറിഞ്ഞു. ഭ്രൂണാവസ്ഥയിൽ തന്നെ മീനിലെ ജീനിന്റെ വളർച്ച നിർത്തുകയായിരുന്നു അടുത്തത്.
ഈ ഘട്ടത്തിൽ മീനിലെ അസ്ഥികൂടത്തിന്റെ പ്രധാന ഘടന സാധാരണ രീതിയിൽ വളരാൻ അനുവദിക്കുകയും, ഇന്റർ-മസ്കുലാർ ബോൺസ് എന്നറിയപ്പെടുന്ന ചെറുമുള്ളുകളുടെ വളർച്ച പൂര്‍ണമായി നിർത്തുകയും ചെയ്തു. ഇതിന്റെ ഫലമായി നേർത്ത മുള്ളില്ലാത്ത പുതിയ കാർപ് ഇനം രൂപം കൊണ്ടു. സാധാരണ കാർപ് മത്സ്യങ്ങളിൽ 80ലധികം ചെറുമുള്ളുകൾ കാണപ്പെടാറുണ്ട്. ശ്രദ്ധയില്ലാതെ കഴിക്കുമ്പോൾ ഇവ തൊണ്ടയിൽ കുടുങ്ങി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത് സാധാരണ സംഭവമാണ്. പുതിയ ഇനം കാർപ് കുറഞ്ഞ തീറ്റയിൽ തന്നെ കൂടുതൽ വിളവ് നൽകുമെന്ന് ചൈനീസ് അക്കാദമി ഓഫ് സയൻസ് അവകാശപ്പെടുന്നു.
വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം ലക്ഷ്യമിട്ട് സോംഗ്കെ നമ്പർ 6 എന്ന പേരിലാണ് ഈ മത്സ്യം വികസിപ്പിച്ചിരിക്കുന്നത്. ജനിതക കണ്ടുപിടിത്തങ്ങളിലൂടെ ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന ചൈനീസ് അക്കാദമി ഓഫ് സയൻസ് പ്രിസിഷൻ സീഡ് ഡിസൈൻ ആൻഡ് ക്രിയേഷൻ എന്ന പദ്ധതിയുടെ ഭാഗമായി, ആറു വർഷം നീണ്ട ഗവേഷണത്തിലൂടെയാണ് ചൈനീസ് അക്കാദമി ഓഫ് സയൻസ് ഈ നേട്ടം കൈവരിച്ചത്. ഭക്ഷണപ്രേമികൾക്ക് പ്രിയമായ മറ്റ് ശുദ്ധജല മത്സ്യങ്ങളിലും സമാന പരീക്ഷണങ്ങൾ നടത്താനുള്ള നീക്കത്തിലാണ് ഗവേഷകർ.
