തിരുവനന്തപുരം: നിയമസഭാ തെരെഞ്ഞടുപ്പിൽ വട്ടിയൂർക്കാവിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്ന് ബിജെപി വിലയിരുത്തല്‍. ആർ.ശ്രീലേഖയുടെ സ്ഥാനാർത്ഥിത്വം പാർട്ടി സംവിധാനത്തെ പൂർണ്ണമായും ഉണർത്തിയില്ലെന്നും ബിജെപിയുടെ വോട്ട് മറ്റ് മുന്നണികള്‍ക്ക് പോകാന്‍ കാരണമായെന്നും പാര്‍ട്ടി വിലയിരുത്തുന്നു. പാർട്ടിയിലെ എല്ലാ വിഭാഗത്തിനും താത്പര്യമുള്ള സ്ഥാനാർഥി ആയിരുന്നില്ല ശ്രീലേഖ. ഇതാണ് ബിജെപിയുടെ വോട്ട് മറ്റ് മുന്നണികള്‍ക്ക് പോകാന്‍ കാരണമായതെന്നും വിലയിരുത്തപ്പെടുന്നു.
എന്നാൽ, വട്ടിയൂർക്കാവ് മണ്ഡലത്തില്‍ മറ്റ് രണ്ട് മുന്നണികളും വിജയപ്രതീക്ഷയിലാണ്. വി.കെ പ്രശാന്ത് 8000ത്തിനും 10000നും ഇടയില്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് സിപിഎം വിലയിരുന്നുന്നു. രാഷ്ട്രീയത്തിനതീതമായ പ്രശാന്തിന്റെ ക്ലീൻ ഇമേജ് ഗുണം ചെയ്തെന്നാണ് സിപിഎം വിലയിരുത്തുന്നത്. കഴിഞ്ഞ തവണത്തെ 21000 ഭൂരിപക്ഷത്തില്‍ എത്തുമെന്നും പാർട്ടി കണക്കില്‍പ്പെടാത്ത മേഖലകളില്‍ നിന്ന് വോട്ട് കിട്ടിയെന്നുമുള്ള കണക്കുകൂട്ടലിലാണ് വി.കെ പ്രശാന്ത്.
അതേസമയം, 5000നും 10000നും ഇടയില്‍ ഭൂരിപക്ഷം ലഭിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നഷ്ടപ്പെട്ട എന്‍എസ് എസ്, ക്രൈസ്തവ വോട്ടുകള്‍ കിട്ടിയെന്നും കെ.മുരളീധരന്‍ പറയുന്നു. കഴിഞ്ഞ തവണ സിപിഎമ്മിന് പോയ പട്ടം, കേശവദാസപുരം മേഖലയിലെ ക്രൈസ്തവ വോട്ട് കിട്ടിയിട്ടുണ്ടെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ. കൂടാതെ, ഭരണവിരുദ്ധവികാരം വലിയ തോതില്‍ ഗുണം ചെയ്തെന്നും യുഡിഎഫ് കരുതുന്നു.
