കേരളത്തിലെ വയോജനങ്ങളുടെയും ദുർബല വിഭാഗങ്ങളുടെയും ആരോഗ്യ പരിരക്ഷയ്ക്കായി 28 കോടി ഡോളർ വായ്പ അനുവദിച്ച് ലോകബാങ്ക്. ഏകദേശം 2,459 കോടി രൂപയാണ് വായ്പയായി അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 1.1 കോടിയോളം വയോജനങ്ങളും ദുർബല വിഭാഗങ്ങളുമാണുള്ളത്. വയോജനങ്ങളുടെ ആരോഗ്യ പരിരക്ഷ മെച്ചപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ലക്ഷ്യങ്ങൾ:
കേരളത്തിന്റെ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതിനുളള പരിപാടിയിൽ സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തിന് സമഗ്രമായ പുരോഗതി ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു. ഇതിലൂടെ വയോജനങ്ങളുടെ ആയുർദൈർഘ്യവും ജീവിത നിലവാരവും ഉയർത്താനാണ് ശ്രമിക്കുന്നത്.
അസുഖങ്ങൾ ട്രാക്ക് ചെയ്യൽ: സംസ്ഥാനത്ത് രക്തസമ്മർദ്ദം, പ്രമേഹം എന്നിവയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ള 90 ശതമാനത്തിലധികം രോഗികളെയും വ്യക്തിഗത ഇലക്ട്രോണിക് സംവിധാനം വഴി ട്രാക്ക് ചെയ്യാനും പിന്തുണ നൽകാനും പദ്ധതി ലക്ഷ്യമിടുന്നു.
ഗൃഹാധിഷ്ഠിത പരിചരണം: കിടപ്പിലായ, വീടിനുള്ളിൽ ഒതുങ്ങിപ്പോയ വയോജനങ്ങൾക്കായി സമഗ്രമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്ന ഗൃഹാധിഷ്ഠിത പരിചരണ മാതൃക സ്ഥാപിക്കും.
ഡിജിറ്റൽ ആരോഗ്യസംവിധാനം: വികസിപ്പിച്ച ഇ-ഹെൽത്ത് സേവനങ്ങൾ, സംയോജിത ഡാറ്റാ പ്ലാറ്റ്‌ഫോമുകൾ, സൈബർ സുരക്ഷാ സംവിധാനങ്ങൾ എന്നിവയിലൂടെ കേരളത്തിന്റെ ഡിജിറ്റൽ ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തും.
കാലാവസ്ഥാ പ്രതിരോധശേഷിയുള്ള സംവിധാനം: വയനാട്, കോഴിക്കോട്, കാസർഗോഡ്, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിൽ കാലാവസ്ഥാ മാറ്റങ്ങൾ മൂലമുണ്ടാകുന്ന ആഘാതങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള ആരോഗ്യ സംവിധാനം നിർമ്മിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
ഇന്റർനാഷണൽ ബാങ്ക് ഓഫ് റീകൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്‌മെന്റിൽ നിന്നാണ് 25 വർഷത്തെ കാലാവധിയും അഞ്ച് വർഷത്തെ ഗ്രേസ് പിരീഡുമുള്ള ഈ വായ്പ അനുവദിച്ചിട്ടുള്ളത്. കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്തെ മികച്ച നേട്ടങ്ങൾ നിലനിർത്താനും മുന്നോട്ടുകൊണ്ടുപോകാനും ഈ പദ്ധതി സഹായകമാകുമെന്നാണ് കരുതുന്നത്.
