ടെഹ്റാൻ: ഇറാനിൽ യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ മുൻ അയത്തുള്ള ഖമേനി കൊല്ലപ്പെട്ടതു മുതൽ നെതന്യാഹുവിനെയും കുടുംബത്തെയും ഉന്നമിട്ട് ഇറാൻ കടുത്ത ആക്രമണങ്ങളാണ് നടത്തിവരുന്നത്. മാർച്ച് 2ന് ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് ലക്ഷ്യമിട്ട് ശക്തമായ മിസൈൽ ആക്രമണം നടത്തിയെന്നും ആ ആക്രമണത്തിൽ നെതന്യാഹുവിന് എന്തു സംഭവിച്ചുവെന്നത് അവ്യക്തമാണെന്നും അന്നു നടത്തിയ ആക്രമണത്തിൽ ‘കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിരിക്കാം’ എന്നും ഇറാന്റെ വിപ്ലവ സേനയായ ഐആർജിസി അവകാശപ്പെടുകയുണ്ടായി. അതിനുശേഷം ഇസ്രായേൽ പ്രധാനമന്ത്രി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നില്ലെന്ന് കാട്ടി ടെഹ്‌റാൻ മാധ്യമങ്ങളും മുന്നോട്ട് വന്നിരുന്നു.
ആ ആക്രമണത്തിനുശേഷം വന്നിട്ടുള്ള നെതന്യാഹുവിന്റെ എല്ലാ പ്രസ്താവനകളും രേഖാമൂലമുള്ള രൂപത്തിൽ മാത്രമാണ് പുറത്തിറക്കിയിട്ടുള്ളതെന്നും, വീഡിയോ അല്ലെങ്കിൽ ഫോട്ടോഗ്രാഫിക് സ്ഥിരീകരണമൊന്നും നൽകിയിട്ടില്ലെന്നും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തസ്നിം വാർത്താ ഏജൻസി നെതന്യാഹുവിന്റെ സമീപകാല പൊതു തിരോധാനം, അദ്ദേഹത്തിന്റെ വസതിക്ക് ചുറ്റും കർശന സുരക്ഷ, നയതന്ത്ര യാത്രകൾ മാറ്റിവയ്ക്കൽ എന്നിവയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. ഇതോടെയാണ് നെതന്യാഹു എവിടെയെന്ന ഊഹാപോഹങ്ങൾ ലോകമെങ്ങും വാർത്തയാകുന്നത്.
ഇസ്രയേലിനെതിരെ ഇറാൻ മിസൈലുകളുടെയും ഡ്രോണുകളുടെയും ആക്രമണം തുടരുന്ന സാഹചര്യത്തിൽ, ബെഞ്ചമിൻ നെതന്യാഹുവിനെ വധിച്ചുവെന്ന അവകാശവാദങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നെതന്യാഹുവിന്റെ സഹോദരൻ ഇദ്ദോ നെതന്യാഹു ടെൽ അവീവിൽ നടന്ന ഇറാനിയൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് അവകാശപ്പെടുന്ന വൈറൽ പോസ്റ്റുകളും ഉണ്ടായിരുന്നു. അതേ വ്യോമാക്രമണത്തിൽ ഇസ്രായേലിന്റെ ദേശീയ സുരക്ഷാ മന്ത്രി ബെൻ ഗ്വിറിന് പരിക്കേറ്റതായും ചില പോസ്റ്റുകൾ അവകാശപ്പെട്ടു.
എന്നാൽ, ഇറാനിയൻ വ്യോമാക്രമണത്തിൽ ബെഞ്ചമിൻ നെതന്യാഹുവിനോ സഹോദരൻ ഇദ്ദോയ്‌ക്കോ പരിക്കേറ്റിട്ടില്ലാത്തതിനാൽ ഈ അവകാശവാദങ്ങൾ തെറ്റാണ്. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിനിടയിൽ, ഇറ്റാമർ ബെൻ ഗ്വിറിന് പരിക്കേറ്റുവെന്ന അവകാശവാദങ്ങൾ ശരിയല്ലയെന്ന വാദവും പുറത്തുവന്നിട്ടുണ്ട്.
