ഇടുക്കി: ശബരിമല സ്ത്രീപ്രവേശം വിഷയത്തിൽ അയ്യപ്പനെ അവഹേളിച്ച് മുതിർന്ന സിപിഎം നേതാവ് എം എം മണി. ‘അയ്യപ്പനെ ആരും ഛർദ്ദിച്ചതല്ല, പ്രസവിച്ചതാണ്, ശബരിമലയിൽ സ്ത്രീകളെ എന്തിന് നിരോധിക്കണം‘ എന്നാണ് എം എം മണി പറയുന്നത്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മാണിയുടെ പരാമർശം.
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാരിന്റെ നിലപാട് മാറ്റത്തിനിടെയാണ് എം. എം മണിയുടെ വാക്കുകൾ എന്നതും ശ്രദ്ധേയമാണ്. എം. എം മണിയും മുതിർന്ന സിപിഎം നേതാക്കളും ഇതാദ്യമായല്ല ഹൈന്ദവ ആരാധനാ മൂർത്തികളെ അവഹേളിക്കുന്നത്. നേരത്തെയും വിശ്വസികളെ വേദനിപ്പിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ സിപിഎം നേതാക്കളുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടുണ്ട്. യുവതിപ്രവേശനത്തിനെതിരെ നടത്തിയ നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത അമ്മമാരെ പോലും ഇവർ അവഹേളിച്ചിരുന്നു.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തങ്ങൾ ഭക്തർക്കൊപ്പമാണ് എന്ന തരത്തിലുളള പ്രചാരണം സിപിഎം നടത്തുന്നുണ്ട്. മറുപുറത്ത് സ്വർണക്കൊള്ള പോലുള്ള വിഷയങ്ങളിൽ മന്ത്രിമാരെ സംരക്ഷിച്ച് വിശ്വാസികളെ കബളിപ്പിക്കുന്നുമുണ്ട്. അതിനിടെയാണ് മുൻ മന്ത്രിയും ഉന്നത സിപിഎം നേതാവുമായ മണിയുടെ വിവാദ പരാമർശം.
