തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകൾ ശക്തമാകുന്നതിനിടെ, ഞങ്ങൾ ഇപ്പോഴും പാർട്ടി ലൈനിനൊപ്പമാണെന്ന നിലപാട് ആവർത്തിച്ച് രമേശ് ചെന്നിത്തല പക്ഷം. അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡും പാർട്ടി നേതൃത്വവുമാണെന്നും അതിനായി കാത്തിരിക്കുകയാണെന്നും ചെന്നിത്തല അനുകൂലികൾ വ്യക്തമാക്കി.
സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനവും പിന്തുണയും ഉള്ള വിഭാഗമായതിനാൽ, ആവശ്യമുണ്ടായിരുന്നെങ്കിൽ വലിയ രീതിയിൽ ആളെക്കൂട്ടി പ്രതിഷേധ പ്രകടനങ്ങളോ ശക്തിപ്രകടനങ്ങളോ സംഘടിപ്പിക്കാൻ സാധിക്കുമായിരുന്നുവെന്ന് ചെന്നിത്തല പക്ഷം സൂചിപ്പിക്കുന്നു. എന്നാൽ പാർട്ടിക്കുള്ളിലെ അച്ചടക്കവും ഐക്യവും മുൻനിർത്തിയാണ് അത്തരം നീക്കങ്ങളിൽ നിന്ന് വിട്ടുനിന്നതെന്നാണ് ഇവരുടെ വിശദീകരണം. പാർട്ടിക്കുള്ളിൽ അഭിപ്രായഭിന്നതകൾ ഉണ്ടായാലും സംഘടനാ ചട്ടങ്ങളും അച്ചടക്കവും പാലിക്കുകയാണ് ഞങ്ങളുടെ നിലപാടെന്ന് ചെന്നിത്തല അനുകൂലികൾ ആവർത്തിക്കുന്നു. വ്യക്തിപരമായ ആഗ്രഹങ്ങളേക്കാൾ പാർട്ടിയുടെ താത്പര്യത്തിനാണ് മുൻഗണന നൽകിയതെന്നും, കോൺഗ്രസിന്റെ ഐക്യം തകരുന്ന തരത്തിലുള്ള യാതൊരു നീക്കത്തിനും ഞങ്ങൾ തയ്യാറായിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ, കേരള ഹൗസിലെത്തിയ രമേശ് ചെന്നിത്തല മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. മുഖ്യമന്ത്രി ചർച്ചകളെയും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
