ശബരിമല സ്വർണ്ണക്കവർച്ച കേസിൽ തന്ത്രി കണ്ഠരര് രാജീവരരുടെ അറസ്റ്റ് സർക്കാരിന്റെ രാഷ്ട്രീയ നാടകമാണെന്ന് രാഹുൽ ഈശ്വർ. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മുഖ്യമന്ത്രിയുടെ പ്രതിരോധ ക്യാമ്പയിനാണ് ഇതിലൂടെ നടപ്പിലാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിനും സി.പി.എമ്മിനും എതിരെ ഉയരുന്ന വിമർശനങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് തന്ത്രിയെ ബലിയാടാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അറസ്റ്റിനായി തയ്യാറാക്കിയ റിമാൻഡ് റിപ്പോർട്ട് അത്യന്തം ദുർബലവും വൈരുദ്ധ്യങ്ങൾ നിറഞ്ഞതുമാണ്. വിഗ്രഹത്തിലെ സ്വർണം പുറത്തേക്ക് കൊണ്ടുപോകാൻ തന്ത്രി ഭഗവാന്റെ അനുമതി വാങ്ങിയില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിനെ പരിഹസിച്ച രാഹുൽ ഈശ്വർ, അനുമതി വാങ്ങിയില്ലെന്ന് അയ്യപ്പൻ നേരിട്ട് വന്ന് അന്വേഷണ സംഘത്തിന് (SIT) മൊഴി നൽകിയോ എന്ന് ചോദിച്ചു. വ്യക്തിവിരോധം തീർക്കാൻ നിയമത്തെ ഉപയോഗിക്കുന്നത് വലിയ തിന്മയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടകംപള്ളി സുരേന്ദ്രനെയും ശങ്കർ ദാസിനെയും അറസ്റ്റ് ചെയ്യണമെന്ന് താൻ ആവശ്യപ്പെടില്ലെന്നും അവരുടെ പ്രായവും ആരോഗ്യവും പരിഗണിച്ച് അന്വേഷണ സംഘം മനുഷ്യത്വം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പനെ ഒരു ‘പ്രതികാര ദാഹി’യായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെയും അദ്ദേഹം വിമർശിച്ചു. അയ്യപ്പൻ കെ.ജി.എഫിലെ റോക്കി ഭായിയെപ്പോലെയുള്ള ഒരാളല്ലെന്നും യോഗീ ഭാവത്തിലിരിക്കുന്ന മൂർത്തിയാണെന്നും രാഹുൽ ഈശ്വർ ഓർമ്മിപ്പിച്ചു.
