മക്ക: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ സംഘം തീർഥാടകർ ഉംറ കർമം പൂർത്തിയാക്കി. ജിദ്ദ വിമാനത്താവളത്തിലെത്തുന്ന തീർഥാടകർ ബസ് മാർഗമാണ് മക്കയിലെത്തുന്നത്. ഇന്നലെ മുതൽ എത്തിയ തീർഥാടകർ ഇന്ന് മക്കയിൽ വെള്ളിയാഴ്ച പ്രാർഥനയിൽ പങ്കെടുത്ത ശേഷം ഹജ്ജിലേക്കുള്ള കാത്തിരിപ്പിലാകും.
ഇന്നലെ നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെട്ട 430 മലയാളി തീർഥാടകരാണ് പുണ്യഭൂമിയിൽ ആദ്യം എത്തിയത്. ശുഭ വസ്ത്രധാരികളായി എത്തിയ അല്ലാഹുവിന്റെ അതിഥികളെ മക്കക്കാർ ഊഷ്മളമായി സ്വീകരിച്ചു. വെള്ളിയാഴ്ച ദിനമായ ഇന്ന് പുലർച്ചയോടെ ഉംറ പൂർത്തിയാക്കി ഹാജിമാർ മക്കയിൽ തുടരും. നൂറുകണക്കിന് മലയാളി സന്നദ്ധ പ്രവർത്തകരും ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും തീർഥാടകരെ വരവേൽക്കാൻ എത്തിയിരുന്നു. സമ്മാനങ്ങളും ജ്യൂസും ഈത്തപ്പഴവും എല്ലാം നൽകിയാണ് തീർഥാടകർക്ക് സ്വീകരണം.
ഇന്നും മക്കയിലേക്ക് കേരളത്തിൽ നിന്നും തീർഥാടകർ എത്തുകയാണ്. ഇന്ന് കൊച്ചിയിൽ നിന്ന് രണ്ടു വിമാനവും, മറ്റന്നാൾ മൂന്ന് വിമാനവും സർവീസ് നടത്തുന്നുണ്ട്. മറ്റു സംസ്ഥാനക്കാരും ജിദ്ദ വഴി മക്കയിലേക്കെത്തുകയാണ്.
