Home » Blog » Kerala » സുസംഘടിതമായ കശുവണ്ടിമേഖല കേരളത്തില്‍: മന്ത്രി കെ.എന്‍ ബാലഗോപാല്‍
02C (1)_3

രാജ്യത്തെ സുസംഘടിതമായ കശുവണ്ടിമേഖല പ്രവര്‍ത്തിക്കുന്നത് കേരളത്തിലെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് കൊട്ടാരക്കര ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസ്, ഇന്‍സ്‌പെക്ടര്‍ ഓഫീസ് എന്നിവയുടെ ഉദ്ഘാടനവും കശുവണ്ടി തൊഴിലാളികളുടെ മക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണവും കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ 57275 കശുവണ്ടി തൊഴിലാളികള്‍ക്ക് പ്രതിമാസം 2000 രൂപ പെന്‍ഷന്‍ നല്‍കുന്നുണ്ട്. കശുവണ്ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ മക്കളില്‍ 453 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ്, 14 പേര്‍ക്ക് വിവാഹധനസഹായം, ജോലിയിലിരിക്കെ അവശരായവര്‍ക്കും പൂട്ടിയ കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്കും എക്‌സ്‌ഗ്രേഷ്യ ഉള്‍പ്പെടെ കശുവണ്ടി മേഖലയില്‍ വേണ്ട ഇടപെടല്‍ സര്‍ക്കാര്‍ നടത്തി. വ്യവസായത്തിന്റെ പുനരുജ്ജീവന പാക്കേജ് രണ്ടുവര്‍ഷമായി നടപ്പാക്കുന്നു. ഭക്ഷ്യനിര്‍മാണ അനുബന്ധ മേഖലകളില്‍ സ്ത്രീകള്‍ക്ക് ജോലി ഉറപ്പാക്കാന്‍ 10 കോടി രൂപ ബജറ്റില്‍ മാറ്റിവച്ചു- മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ കെ.സുഭഗന്‍ അധ്യക്ഷനായി. ടൗണ്‍ വാര്‍ഡ് കൗണ്‍സിലര്‍ എല്‍.മിനി, ബോര്‍ഡ് ഡയറക്ടര്‍മാരായ അയത്തില്‍ സോമന്‍, കുന്നത്തൂര്‍ ഗോവിന്ദപിള്ള, ജി.വേണുഗോപാല്‍, ബാബു ഉമ്മന്‍, കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എ.ബിന്ദു, കൊട്ടാരക്കര ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ജാലിസ, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.