Home » Blog » kerala Max » സുവേന്ദു അധികാരിയുടെ വിജയം അസാധുവാക്കണമെന്ന് മമത; ഹർജി പരിഗണിക്കാൻ കൊൽക്കത്ത ഹൈക്കോടതി തീരുമാനം

പശ്ചിമബംഗാളിലെ ഭവാനീപൂരിലെ തെരെഞ്ഞെടുപ്പ് ചോദ്യം ചെയ്ത് പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപകയുമായ മമതാ ബാനര്‍ജി നൽകിയ ഹർജി കൊൽക്കത്ത ഹൈക്കോടതി സ്വീകരിച്ചു. സുവേന്ദു അധികാരിയുടെ തെരെഞ്ഞെടുപ്പ് ജയം റദ്ദാക്കണമെന്നും വോട്ടിംഗ് മെഷീനും വിവിപാറ്റും സിസിടിവി ദൃശ്യങ്ങളും സംരക്ഷിക്കണമെന്നും കോടതി നിർദേശിച്ചു.2026 ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പിൽ 15105 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു സുവേന്ദു അധികാരി വിജയിച്ചത്. സുവേന്ദു അധികാരി 73917 വോട്ടുകള്‍ നേടിയപ്പോൾ മമതാ ബാനര്‍ജിക്ക് 58812 വോട്ടുകള്‍ മാത്രമേ ലഭിച്ചിരുന്നുള്ളു.

റെപ്രസന്റേഷന്‍ ഓഫ് പീപ്പീള്‍ ആക്ട് (RP Act) പ്രകാരമുള്ള മമതയുടെ ഹര്‍ജിയാണ് ജസ്റ്റിസ് ഗൗരംഗ് കാന്ത് സ്വീകരിച്ചത്. നാലാഴ്ചയ്ക്കകം സുവേന്ദു അധികാരി സത്യവാങ്മൂലം നല്‍കണമെന്ന് കോടതി അറിയിച്ചു. അത് കഴിഞ്ഞ് വാദം കേള്‍ക്കുമെന്നും കോടതി പറഞ്ഞു. കൂടാതെ ഭവാനീപൂരിലെ ഇലക്ഷന്‍ സിസിടിവി ദൃശ്യങ്ങളും വോട്ടിംഗ് മെഷീനുകളും വിവിപാറ്റുകളും സംരക്ഷിക്കണമെന്നും ജസ്റ്റിസ് പറഞ്ഞു. തന്‍റെ മൂത്ത സഹോദരന്‍ ബിജെപിയുടെ ദേശീയ വക്താവ് ആയതിനാല്‍ ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ താൻ വാദം കേൾക്കില്ലെന്ന്’ ജസ്റ്റിസ് കാന്ത് പറഞ്ഞിരുന്നു. എന്നാല്‍ ജസ്റ്റിസ് കാന്ത് വാദം കേള്‍ക്കുന്നതില്‍ എതിര്‍പ്പില്ലെന്നും അങ്ങയില്‍ വിശ്വാസമുണ്ടെന്നും മമതയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കല്യാണ്‍ ബന്ദ്യോപാധ്യായ വ്യക്തമാക്കി.

ഭവാനീപൂര്‍ ഇലക്ഷന്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക്‌ ഇലക്ഷന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമനം നല്‍കിയത് ഇലക്ഷനില്‍ കൃത്രിമത്വം നടന്നു എന്നതിന്‍റെ തെളിവാണ്. 2021 ലെ തെരഞ്ഞെടുപ്പിൽ നന്ദീഗ്രാമിലും മമത പരാജയപ്പെടുകയുണ്ടായി. ഇതേ ഇലക്ഷന്‍ ഓഫീസര്‍ക്ക് തന്നെയായിരുന്നു അന്നും ചുമതല. ആയതിനാല്‍ അദ്ദേഹത്തിന്റെ നിയമനം പക്ഷപാതപരമായ നിയമനമാണെന്നും ഹര്‍ജിയുല്‍ ബന്ദ്യോപാധ്യായ ചൂണ്ടിക്കാട്ടി. കൂടാതെ നിശ്ചിത നമ്പര്‍ വോട്ടര്‍മാരെ നിയമവിരുദ്ധമായി വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തതിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.