Home » Blog » Education » സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല ലോകത്തിന് മാതൃക: മന്ത്രി വി ശിവന്‍കുട്ടി
KOTTANGAL

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല ലോകത്തിന് മാതൃകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കോട്ടാങ്ങല്‍ സര്‍ക്കാര്‍ എല്‍.പി. സ്‌കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പുതിയ കെട്ടിടങ്ങള്‍ക്കൊപ്പം കുട്ടികള്‍ക്ക് ലോകനിലവാരത്തിലുള്ള അറിവും സൗകര്യവും ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അക്കാദമിക നിലവാരം ഉറപ്പാക്കാന്‍ ഒന്നാം ക്ലാസ് മുതല്‍ 10 വരെ സബ്ജക്ട് മിനിമം പദ്ധതി നടപ്പാക്കി. പാഠപുസ്തകങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിച്ചു. ഭരണഘടനയുടെ ആമുഖം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തി. ലാപ്‌ടോപ്പുകളും ഹൈടെക് ലാബുകളും സ്‌കൂളുകളെ സാങ്കേതിക വിദ്യയിലും മുന്നിലെത്തിച്ചു. 2000 ഹൈസ്‌കൂളിലായി ഏഴായിരത്തോളം റോബോട്ടിക് ലാബുകള്‍ സജ്ജീകരിച്ചു.

ഭിന്നശേഷി കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് മാനുവല്‍, ഗോത്രമേഖലയിലെ കുട്ടികള്‍ക്കായി കിനാവ് പദ്ധതി എന്നിവ നടപ്പിലാക്കി. പ്രീ-പ്രൈമറി സ്‌കൂളുകളെ ‘വര്‍ണ്ണക്കൂടാരം’ പദ്ധതിയിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി. കിഫ്ബി വഴി 600 ല്‍ അധികം സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതായും മന്ത്രി പറഞ്ഞു.

അഞ്ചു വര്‍ഷം കൊണ്ട് റാന്നി മണ്ഡലത്തിലെ 20 വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിടം ഉണ്ടായെന്ന് അധ്യക്ഷന്‍ പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. കുട്ടികളുടെ അഭിരുചി കണ്ടെത്താനുള്ള പ്രവര്‍ത്തനം, സൗജന്യ പി എസ് സി കോച്ചിംഗ് അക്കാദമി, മോണ്ടിസോറി ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്റര്‍, ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളിലൂടെ റാന്നിയെ വിജ്ഞാന ഹബായി മാറ്റിയെന്നും എംഎല്‍എ പറഞ്ഞു.

ഒരു കോടി രൂപ ചെലവിലാണ് കോട്ടാങ്ങല്‍ സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിച്ചത്. കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരികുമാര്‍ കോട്ടാങ്ങല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദ് ഇസ്മായില്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ശരണ്യ, മായാ ദേവി, എം മഞ്ജുഷ, ഷാനവാസ് പേഴുംകാട്ടില്‍, എം കെ സുമ, സുജിത്ത് കണ്ണാടിയില്‍, റെയിച്ചലമ്മ, സി ആര്‍ വിജയമ്മ, ആനി രാജു, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിജി കെ തോമസ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി ആര്‍ അനില, വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍ എ കെ പ്രകാശ്, പ്രഥമാധ്യാപിക മിനി എലിസബേത്ത് ജോണ്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.