പെരുമ്പാവൂർ: വ്യക്തി ശുചിത്വവും പരിസര ശുചിത്വവും കൈമുതലാക്കിയ ജനതയാണ് രാഷ്ട്രത്തിന്റെ സമ്പത്തെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ‘സ്വച്ഛതാ പഖ്വാഡ’ ക്യാംപെയിന്റെ ഭാഗമായി ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് പെരുമ്പാവൂർ അമൃത വിദ്യാലയത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശുചിത്വബോധമെന്നത് പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിലുപരി പ്രകൃതിയോടുള്ള ആദരവും വരുംതലമുറയോടുള്ള ഉത്തരവാദിത്തവുമാണ്. പ്രധാനമന്ത്രി തുടക്കമിട്ട സ്വച്ഛ് ഭാരത് മിഷന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലക്ഷക്കണക്കിന് ആളുകളാണ് ശുചിത്വം ജീവിതചര്യയാക്കിയത്.
രാജ്യമൊട്ടാകെ വൃക്ഷത്തൈ നടീൽ, ശുചിത്വ ബോധവൽക്കരണ പരിപാടികൾ എന്നിവ സംഘടിപ്പിച്ച് പെട്രോളിയം വകുപ്പ് ഈ മഹത്തായ ഉദ്യമത്തിൽ പങ്കുചേരുന്നതായും സുരേഷ് ഗോപി പറഞ്ഞു. മാലിന്യകൂമ്പാരത്തിൽനിന്നും കൊച്ചിയിലെ ബ്രഹ്മപുരത്തിന് ശാപമോക്ഷം നൽകിയത് ബിപിസിഎല്ലിന്റെ ബയോഗ്യാസ് പ്ലാന്റ് പദ്ധതിയാണെന്നും മേഖലയെ ഹരിതാഭമാക്കി മാറ്റിയ പദ്ധതി ലോക മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന്, അദ്ദേഹം കുട്ടികള്ക്ക് സ്വച്ഛത പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും വിദ്യാലയത്തിൽ വൃക്ഷതൈ നടുകയും ചെയ്തു. “ഏക് പേട് മാ കേ നാം” (അമ്മയുടെ പേരിൽ ഒരു വൃക്ഷം) എന്ന സന്ദേശത്തിന്റെ പ്രാധാന്യം എടുത്തു പറയുകയും ഓരോ പൗരനും സ്വന്തം അമ്മയ്ക്കുള്ള ആദരസൂചകമായി ഒരു വൃക്ഷമെങ്കിലും നട്ടുപിടിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ശുചിത്വവും മാലിന്യ നിർമാർജനവും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാരിനു കീഴിൽ രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ശുചീകരണ പ്രചാരണമാണ് സ്വച്ഛതാ പഖ്വാഡ. ക്യാംപെയിന്റെ ഭാഗമായി രാജ്യത്തുടനീളം നിരവധി ശുചിത്വ പരിപാടികളാണ് ബിപിസിഎൽ നടത്തുന്നത്. ഇതിന്റെ ഭാഗമായി കുഴുപ്പിള്ളി, ഫോർട്ട് കൊച്ചി ബീച്ചുകളിൽ ശുചീകരണവും നടത്തി. ചടങ്ങിൽ ബിപിസിഎൽ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ ചാക്കോ എം ജോസ്, അമൃത വിദ്യാലയം അഡ്മിനിസ്ട്രേറ്റർ ഗീത സുരേഷ്, പ്രിൻസിപ്പൽ മീന കസ്തൂരി എന്നിവർ പ്രസംഗിച്ചു. ശുചിത്വ ബോധവൽക്കരണ സെമിനാറിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ വിജയികളായ വിദ്യാർഥികൾക്കുള്ള സമ്മാനവും സ്കൂൾ തൊഴിലാളികൾക്കുള്ള ഹൈജീൻ കിറ്റുകളും വൃക്ഷത്തൈകളും ചടങ്ങിൽ വിതരണം ചെയ്തു.
