ശബരിമല സ്വർണ്ണക്കൊള്ളയിലും വിഗ്രഹക്കടത്തിലും നിർണ്ണായക വഴിത്തിരിവ്. പുരാവസ്തു മാഫിയ തലവൻ ഡി മണിയുടെ വിശ്വസ്തനായ ശ്രീകൃഷ്ണനെ പ്രത്യേക അന്വേഷണസംഘം (SIT) ചോദ്യം ചെയ്യുന്നു. തമിഴ്‌നാട്ടിലെ ഡിണ്ടിഗലിൽ നേരിട്ടെത്തിയാണ് അന്വേഷണസംഘം ഇയാളെ ചോദ്യം ചെയ്യുന്നത്. വിഗ്രഹക്കടത്തിൽ ശ്രീകൃഷ്ണന് വ്യക്തമായ പങ്കുണ്ടെന്ന വിദേശ വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നീക്കം.
ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ ഡി മണിക്ക് വേണ്ടി അനധികൃത ഇടപാടുകൾ ഏകോപിപ്പിച്ചിരുന്നത് ശ്രീകൃഷ്ണനാണെന്നാണ് എസ്‌ഐടി സംശയിക്കുന്നത്. കേരളത്തിലെ വിവിധ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ഏകദേശം 1000 കോടി രൂപയുടെ ഇടപാടുകളാണ് ഇവർ ലക്ഷ്യമിട്ടിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ശബരിമലയ്ക്ക് പുറമെ പത്മനാഭസ്വാമി ക്ഷേത്രത്തിലും സംഘം കണ്ണുവെച്ചിരുന്നുവെങ്കിലും അവിടെ ഇടപാടുകൾ നടന്നില്ലെന്ന് പ്രവാസി വ്യവസായി മൊഴി നൽകിയിട്ടുണ്ട്.
2017 മുതൽ 2023 വരെയുള്ള കാലയളവിൽ ഒരു ‘മാസ്റ്റർ പ്ലാൻ’ തയ്യാറാക്കിയാണ് ഡി മണിയും സംഘവും കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ കടന്നുകയറാൻ ശ്രമിച്ചത്. സ്വർണ്ണത്തിന് പുറമെ പുരാതനമായ പഞ്ചലോഹ വിഗ്രഹങ്ങളും കടത്തിയതായി അന്വേഷണസംഘം സ്ഥിരീകരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്ന് പിടിയിലായ ഡി മണിയെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ് ഇപ്പോൾ ശ്രീകൃഷ്ണനിലേക്ക് എത്തിനിൽക്കുന്നത്. കേരളത്തിലെ ക്ഷേത്രങ്ങളിലെ സുരക്ഷയെപ്പോലും വെല്ലുവിളിക്കുന്ന ഈ മാഫിയാ സംഘത്തിന്റെ കൂടുതൽ കണ്ണികൾ വരും ദിവസങ്ങളിൽ പിടിയിലാകുമെന്നാണ് സൂചന.
