Home » Blog » Kerala » ശബരിമലയിലെ ദ്വാരപാലക ശില്പപാളികൾ സ്വർണംപൂശാൻ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കി
14

പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശില്പപാളികൾ സ്വർണംപൂശാൻ വേണ്ടി, ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന. 2019-ൽ നടന്നതിനെക്കാൾ വലിയ ഗൂഢാലോചനയും ഫയലുകളിലെ കൃത്രിമവും കഴിഞ്ഞ വർഷത്തെ സ്വർണംപൂശലിൽ ഉണ്ടായെന്നാണ് വിവരം. സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) നിർണായകവിവരം കിട്ടി.

ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽനിന്ന് വാറന്റി കിട്ടാതിരിക്കാനുള്ള ശ്രമമാണ് നടന്നത്. വാറന്റി ഇല്ലെങ്കിലേ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചെലവിൽ പൂശൽ നടക്കൂ. അതിന്റെ പേരിൽ പോറ്റിക്ക് പിരിവ് നടത്താനുള്ള കളമൊരുക്കുകയായിരുന്നുവെന്നാണ് എസ്.ഐ.ടി സംശയിക്കുന്നത്.

2019-ൽ സ്വർണംപൂശി സ്ഥാപിച്ച പാളികളിൽ മൂന്നുകൊല്ലംകൊണ്ട് ഇത്രയും പൊട്ടലുണ്ടായെങ്കിൽ വിജയ്‌മല്യ സ്വർണംപൂശിയ 1998 മുതൽ 2019 വരെ പൊട്ടലില്ലാതിരുന്നത് എന്താണെന്ന ചോദ്യത്തിന് ഉത്തരം എസ്.ഐ.ടി. തേടുന്നുണ്ട്. കഴിഞ്ഞകൊല്ലത്തെ സ്വർണം പൂശലിനു തയ്യാറാക്കിയ റിപ്പോർട്ടിൽ, പാളികളിൽ നിക്കൽ തെളിഞ്ഞുകാണാമെന്നും പറയുന്നുണ്ട്. ഇതിനുള്ള ആസൂത്രണം നടന്നതായി ദേവസ്വംബോർഡ് യോഗത്തിലേക്കുവന്ന റിപ്പോർട്ട് തെളിവാകുന്നു.

സെപ്റ്റംബർ നാലിനാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിൽ 40 വർഷത്തെ വാറന്റി സർട്ടിഫിക്കറ്റ് ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് നൽകിയത്. പോറ്റിയുടെ ബെംഗളൂരുവിലെ വിലാസത്തിലാണ് സർട്ടിഫിക്കറ്റ്. തിരുവിതാംകൂർ ദേവസ്വംബോർഡ്, ശബരിമല എന്നീ വാക്കുകളൊന്നും ഇതിലില്ല. ഭൗതികമായി കേടുപാടുകൾ ഉണ്ടെങ്കിലോ, രാസവസ്തുക്കൾ ഉപയോഗിച്ച് തുടച്ചെങ്കിലോ വാറന്റി കിട്ടില്ലെന്ന് സർട്ടിഫിക്കറ്റിലുണ്ട്.