ബീജിംഗ്: അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം ശക്തമാക്കാനൊരുങ്ങി ചൈന. പാക്കിസ്ഥാനിലെ സുരക്ഷാ ഭീഷണികൾ വർധിക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ നടപടി. അഫ്ഗാനിസ്ഥാനുമായി നേരിട്ട് വ്യാപാര ബന്ധം സ്ഥാപിക്കാനുള്ള നീക്കങ്ങളുമായി ചൈന മുന്നോട്ടു പോവുകയാണെന്നാണ് റിപ്പോർട്ട്. ചൈനയെ അഫ്ഗാനിസ്ഥാനുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന ഇടനാഴിയായ വാഖാൻ ഇടനാഴി സജീവമാക്കുന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളും തമ്മിൽ ഉന്നതതല ചർച്ചകൾ നടന്നു. പാക്കിസ്ഥാനെ ഒഴിവാക്കി ചൈനയുടെ ‘ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവ്’ പദ്ധതിക്ക് പുതിയൊരു പാത കണ്ടെത്തുകയാണ് ലക്ഷ്യമെന്നാണ് വിവരം.
വഖാൻ ഇടനാഴിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ബീജിംഗിൽ നടന്ന യോഗത്തിൽ അഫ്ഗാൻ അംബാസഡർ ബിലാൽ കരിമിയും ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. വഖാൻ ഇടനാഴി സജീവമാക്കുന്നതിനൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ-സമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതും യോഗത്തിൽ ചർച്ചാ വിഷയമായി. അഫ്ഗാനിസ്ഥാൻ്റെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും ചൈന ബഹുമാനിക്കുമെന്നും വിവിധ മേഖലകളിൽ സഹകരണം തുടരുമെന്നും ചൈനീസ് അധികൃതർ വ്യക്തമാക്കി.
ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്ന് ചൈന പിന്മാറുന്നുവെന്നാണ് റിപ്പോർട്ടുകൾ. ബലൂചിസ്ഥാനിലെ ആക്രമണങ്ങളെ തുടർന്ന് ഗ്വാദിലെ എല്ലാ ഗ്രൗണ്ട് ഓപ്പറേഷനുകളും ചൈന നിർത്തിവെച്ചിരിക്കുകയാണ്. ചൈന- പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ പ്രധാനപ്പെട്ട ഭാഗമാണ് ഈ തുറമുഖം. സ്വന്തം പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇസ്ലാമാബാദ് പരാജയപ്പെട്ടതോടെ പാക്കിസ്ഥാനെ ഒരു സുരക്ഷിത വ്യാപാര കേന്ദ്രമായി കാണാൻ ചൈന ഭയപ്പെടുകയാണ്.
വഖാൻ ഇടനാഴിയിലൂടെയുള്ള പുതിയ പാത സജീവമാകുന്നത് പാകിസ്ഥാൻ്റെ സാമ്പത്തിക മേഖലയ്ക്കും തന്ത്രപരമായ സ്ഥാനത്തിനും വലിയ തിരിച്ചടിയുണ്ടാക്കാനാണ് സാധ്യത. വഖാൻ ഇടനാഴിയിലൂടെ അഫ്ഗാനിസ്ഥാൻ ഒരു പുതിയ കണക്റ്റിവിറ്റി ഗേറ്റ്വേയായി മാറുന്നത് പാക്കിസ്ഥാൻ്റെ സാമ്പത്തികവും തന്ത്രപരവുമായ പ്രാധാന്യം കുറയ്ക്കും.
