Home » Blog » Kerala » ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ കാണുമെന്ന് രമേശ് ചെന്നിത്തല
19

കൊച്ചി: ലഹരിക്കെതിരെയുള്ള ഈ വലിയ പോരാട്ടത്തിന് പിന്തുണ തേടി നാളെ ഉച്ചയ്ക്ക് 12 മണിക്ക് തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ കാണുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അദ്ദേഹം നമ്മളെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.’ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ‘തൂഫാൻ വാറിയർ’ പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ‘ഓപ്പറേഷൻ തൂഫാൻ’ ആരംഭിക്കുമ്പോൾ ലഹരി വ്യാപനം ഇത്രയും ഭീതിജനകമായ അവസ്ഥയിലാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. വെറും 42 ദിവസത്തിനുള്ളിൽ ആറായിരത്തോളം പേരെയാണ് പദ്ധതിയുടെ ഭാഗമായി പിടികൂടിയത്. പുതിയ രൂപത്തിലും ഭാവത്തിലും കുട്ടികളെ ലക്ഷ്യമിട്ട് എത്തുന്ന രാസലഹരികളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അദ്ദേഹം കർശന മുന്നറിയിപ്പ് നൽകി.

”വഴിയിൽ വെച്ച് അപരിചിതരോ, ക്ലാസിൽ സഹപാഠികളോ തരുന്ന മിഠായികൾ വാങ്ങി കഴിക്കരുത്. രാസലഹരി വിതരണം ചെയ്യുന്ന യഥാർത്ഥ ചാരന്മാർ നമുക്കിടയിലുണ്ട്. അവരെ എളുപ്പത്തിലൊന്നും തിരിച്ചറിയാൻ സാധിക്കില്ല” – എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേരളത്തിൽ ജോലി ചെയ്യാൻ ആളില്ലാത്ത അവസ്ഥ പരിഹരിക്കുന്നത് അതിഥി തൊഴിലാളികളാണ്. അവരെല്ലാവരും മോശക്കാരാണെന്ന അഭിപ്രായം എനിക്കില്ല. എന്നാൽ അതിഥി തൊഴിലാളികളെ ലഹരി ഇടപാടുകളിലേക്ക് ചാടിക്കുന്നത് ചില മലയാളികളാണ്. എളുപ്പത്തിൽ പണമുണ്ടാക്കാൻ നോക്കുന്ന മനുഷ്യരാണ് ഈ മാഫിയക്ക് പിന്നിൽ. സ്വന്തം മക്കൾക്ക് ഇവർ ഒരിക്കലും ഈ വിഷം നൽകില്ല എന്ന കാര്യം ഓർക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.