Home » Blog » kerala Max » മണിപ്പൂരിലെ സമാധാനശ്രമങ്ങൾക്ക് തിരിച്ചടി; കുക്കി ഗ്രാമത്തിലുണ്ടായ സായുധ ആക്രമണത്തിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി
dead-1-680x450

<strong>ഇംഫാൽ</strong>: വംശീയ അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന മണിപ്പൂരിൽ വീണ്ടും കടുത്ത സായുധ ആക്രമണവും ജീവഹാനിയും. മണിപ്പൂരില്‍ കുക്കി ഗ്രാമത്തിലുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കാങ്‌പോക്പി ജില്ലയിലെ ലോയ്‌ബോല്‍ ഖുള്ളര്‍ എന്ന ഗ്രാമത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. തോക്കുധാരികളായ അജ്ഞാത സംഘമാണ് ആക്രമണം നടത്തിയതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ലെറ്റ്‌ഹോങ്ഗം ഹാക്കിപ് (34), അദ്ദേഹത്തിന്റെ ഭാര്യ ടിന്‍മാരി ഹാക്കിപ് (30) എന്നിവരും ജങ്മിന്‍ലാന്‍ ഹാക്കിപ് (34) എന്നയാളുമാണ് കൊല്ലപ്പെട്ടത്.കൊലയ്ക്ക് പിന്നാലെ അക്രമകാരികള്‍ പ്രദേശത്തെ ഏഴ് വീടുകള്‍ക്ക് തീയിടുകയും ചെയ്തു.

ആക്രമണത്തിന് പിന്നില്‍ നാഗ സായുധ സംഘമാണെന്ന് കുക്കി വിഭാഗം ആരോപിച്ചു. എന്നാൽ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തെ കുക്കി വിഭാഗങ്ങളുടെ സംഘടനയായ കുക്കി ഇന്‍പി മണിപ്പൂര്‍ ശക്തമായി അപലപിച്ചു. നിരപരാധികളെ കൊല്ലുന്നതും അവരുടെ വാസസ്ഥലങ്ങളും മറ്റും നശിപ്പിക്കുന്നതും മനുഷ്യാവകാശ ലംഘനമാണെന്ന് കുക്കി ഇന്‍പി മണിപ്പൂര്‍ പറഞ്ഞു. സാധാരണക്കാരായ മനുഷ്യരെ ലക്ഷ്യംവെച്ചുള്ള ആക്രമണം എന്തിന്റെ പേരിലാണെങ്കിലും ഒരു കാരണവശാലും ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.മൂന്ന് ആഴ്ചയിലേറെയായി 14 കുക്കി ഗ്രാമവാസികളെ നാഗ ഗ്രൂപ്പുകള്‍ തടവിലാക്കിയിരിക്കുകയാണ്. ആറ് നാഗ യുവാക്കളെ കുക്കികളും തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ഇതിനിടെയാണ് ആക്രമണമുണ്ടായത്.