തന്റെ മകൾ ലാറയ്ക്ക് ജന്മനാ ബാധിച്ച ഡിഡിഎച്ച് എന്ന രോഗാവസ്ഥയെക്കുറിച്ചും ആ വെല്ലുവിളി നിറഞ്ഞ നാളുകളെക്കുറിച്ചും നടൻ വരുൺ ധവാൻ മനസ്സ് തുറന്നു. ഒരു ചാറ്റ് ഷോയിൽ സംസാരിക്കവെയാണ് മകൾക്ക് നേരിട്ട് നടക്കാനോ ഓടാനോ കഴിയാത്ത അവസ്ഥയായിരുന്നുവെന്നും ഒരു കാൽ മറ്റേ കാലിനേക്കാൾ ചെറുതായിരുന്നുവെന്നും താരം വെളിപ്പെടുത്തിയത്. ഇടുപ്പെല്ലിന് സ്ഥാനചലനം സംഭവിക്കുന്ന ഈ അവസ്ഥ ഇന്ത്യയിൽ എല്ലായിടത്തും കൃത്യമായി ചികിത്സിക്കാൻ സൗകര്യമില്ലെന്നും എന്നാൽ ലാറയുടെ കാര്യത്തിൽ രോഗം നേരത്തെ കണ്ടെത്താൻ കഴിഞ്ഞത് വലിയ ആശ്വാസമായെന്നും വരുൺ പറഞ്ഞു.
ശസ്ത്രക്രിയ ഒഴിവാക്കാൻ സാധിച്ചെങ്കിലും ഏകദേശം രണ്ടര മാസത്തോളം കുഞ്ഞിന് ‘സ്പൈക്ക കാസ്റ്റ്’ എന്ന പ്രത്യേക പ്ലാസ്റ്ററിനുള്ളിൽ കഴിയേണ്ടി വന്നു. അനസ്തേഷ്യ നൽകി മയക്കിയ ശേഷം പ്ലാസ്റ്ററിനുള്ളിലായാണ് മകൾ ഉണർന്നതെന്നും ആ കാഴ്ച ഒരു പിതാവെന്ന നിലയിൽ ഏറെ വേദനിപ്പിക്കുന്നതായിരുന്നുവെന്നും വരുൺ ഓർത്തെടുത്തു. നിലവിൽ പ്ലാസ്റ്റർ മാറ്റിയെന്നും മകൾ പൂർണ്ണ ആരോഗ്യവതിയാണെന്നും താരം വ്യക്തമാക്കി. ഈ അനുഭവങ്ങളെക്കുറിച്ച് ഒരു പുസ്തകം എഴുതാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടികളുടെ വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ മാതാപിതാക്കൾ അവരുടെ ചലനങ്ങൾ സസൂക്ഷ്മം ശ്രദ്ധിക്കണമെന്നും എന്തെങ്കിലും അസാധാരണത്വം കണ്ടാൽ ഉടൻ തന്നെ വിദഗ്ധനായ ഒരു ശിശുരോഗ വിദഗ്ദ്ധനെ സമീപിക്കണമെന്നും വരുൺ നിർദ്ദേശിച്ചു. 2024-ലാണ് വരുൺ ധവാനും ഭാര്യ നടാഷ ദലാലിനും ലാറ ജനിക്കുന്നത്. രോഗം തുടക്കത്തിലേ തിരിച്ചറിഞ്ഞാൽ സങ്കീർണ്ണമായ ശസ്ത്രക്രിയകൾ ഒഴിവാക്കി കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ സാധിക്കുമെന്ന് താരം ഓർമ്മിപ്പിച്ചു.
