Home » Blog » kerala Max » ബിഹാറിൽ പരീക്ഷാ പേപ്പറുകൾ വെള്ളത്തിലൊഴുകി; കാരണം കനത്ത മഴയെന്ന് അധികൃതരുടെ ന്യായീകരണം
IMG_20260702_195723

<strong>പാട്‌ന</strong>: ബിഹാറിലെ ബുക്‌സര്‍ ജില്ലയില്‍ പരീക്ഷാ പേപ്പറുകള്‍ മഴവെള്ളത്തില്‍ ഒഴുകിപോകുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ പ്രതികരണവുമായി അധികൃതര്‍. പരീക്ഷാ പേപ്പറുകള്‍ വിതരണം ചെയ്യുന്നതിന് ഇടയില്‍ പെട്ടെന്ന് മഴ പെയ്തതാണ് പേപ്പറുകള്‍ വെള്ളത്തിലൊഴുകാന്‍ കാരണമായതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് പോലെ ഇത് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയല്ലെന്നും അവര്‍ വാദിക്കുന്നുണ്ട്.വെള്ളക്കെട്ട് നിറഞ്ഞ ഒരു ചുറ്റുപാടില്‍ പരീക്ഷാ പേപ്പറുകള്‍ ഒഴുകിപോകുന്നതും ചിലയാളുകള്‍ ചേര്‍ന്ന് അവ നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതും പ്രചരിക്കുന്ന വീഡിയോയിലുണ്ട്.

9,10, 12 ക്ലാസുകളിലെ ചോദ്യപേപ്പറാണ് വെള്ളത്തിലൊഴുകി പോകുന്നതെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചില കുറിപ്പുകളില്‍ പറയുന്നത്. നിലവില്‍ പല പരീക്ഷകളിലും പരീക്ഷാ ചോദ്യ പേപ്പറുകള്‍ ചോര്‍ന്നത് വിവാദമായ സാഹചര്യത്തിലാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്.സ്‌കൂളുകളിലേക്ക് വിതരണം ചെയ്യാനുള്ള ചോദ്യ പേപ്പറുകളും ഉത്തര പേപ്പറുകളുമാണ് വീഡിയോയില്‍ കാണുന്നതെന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് സമ്മതിച്ചിട്ടുണ്ട്. അതേസമയം അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥ എന്ന മാധ്യമങ്ങളുടെ വാദം പൂര്‍ണമായും അടിസ്ഥാനരഹിതവും തെറ്റിദ്ധാരണപടര്‍ത്തുന്നതുമാണെന്നും അവര്‍ വിശദീകരിക്കുന്നു.

ഈ പേപ്പറുകളെല്ലാം സുരക്ഷിതമാണെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.പരീക്ഷ ചോദ്യപേപ്പറുകളും ആന്‍സര്‍ ബുക്ക്‌ലെറ്റുകളും ജൂലായി നടക്കാനിരിക്കുന്ന ക്വാട്ടര്‍ പരീക്ഷയ്ക്കായുള്ളതാണ്. ഇത് ജൂണ്‍ 27ന് ജില്ലയിലെത്തി. എന്നാല്‍ ബുക്‌സറിലെ എംപി ഹൈസ്‌കൂളില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ കേന്ദ്രമായതിനാല്‍ ഈ പരീക്ഷാ സാമഗ്രഹികള്‍ മറ്റൊരു സ്‌കൂള്‍ കെട്ടിടത്തിലേക്ക് മാറ്റി. ജില്ലയിലുടനീളമുള്ള സ്‌കൂളുകള്‍ ചോദ്യപേപ്പറും ആന്‍സര്‍ ബുക്ക്‌ലെറ്റുകളും ജൂണ്‍ 30മുതലാണ് ശേഖരിക്കാന്‍ ആരംഭിച്ചത്. മറ്റ് സ്‌കൂളുകളിലേക്ക് പരീക്ഷാപേപ്പറുകള്‍ വിതരണം ചെയ്യാനായി വാഹനങ്ങളില്‍ കയറ്റാനുള്ള നടപടികള്‍ പുരോഗമിക്കുമ്പോഴാണ് മഴ പെയ്തതെന്നാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ വിശദീകരിക്കുന്നത്. അതേസമയം സുരക്ഷിതമായി തന്നെ പരീക്ഷാ പേപ്പറുകള്‍ അതാത് സ്‌കൂളുകളില്‍ എത്തിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.<!–more–>