ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8.30ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഏതു വിഷയവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുകയെന്നത് വ്യക്തമല്ല.
എന്നാൽ, വനിത സംവരണ ഭേദഗതി ബിൽ പാർലമെന്റിൽ പരാജയപെട്ടതിന് പിന്നാലെയാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്നത് ശ്രദ്ധേയമാണ്.
രാജ്യത്ത് മണ്ഡല പുനര്‍നിര്‍ണയം നടത്തി ലോക്‌സഭ സീറ്റുകള്‍ വര്‍ധിപ്പിച്ച് വനിതാ സംവരണം നടത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഗൂഢ നീക്കത്തിന് ലോക്‌സഭയില്‍ വലിയ തിരിച്ചടിയാണ് ഇന്നലെ നേരിട്ടത്. ഇതിനായുള്ള ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയിലെ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. ബില്‍ പാസാകാത്തതിനാല്‍ രാജ്യസഭയിലേക്ക് പോകില്ല.
ഭരണഘടനാ ഭേദഗതി ഉള്‍പ്പെടുന്നതിനാല്‍ ബില്ലുകള്‍ പാസാകാന്‍ ലോക്‌സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നു. 528 പേരാണ് വോട്ട് ചെയ്തത്. എന്നാല്‍, 298 പേര്‍ മാത്രമാണ് അനുകൂലിച്ചത്. 230 പേര്‍ എതിര്‍ത്തു. ബില്‍ പാസാകാന്‍ 352 പേര്‍ അനുകൂലിക്കണമായിരുന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് 54 വോട്ടുകളുടെ കുറവാണുണ്ടായത്.
