Home » Blog » kerala Max » പി.കെ. ശശിക്ക് തിരിച്ചടി; ഡി.എം.എഫ് നേതാക്കൾ കൂട്ടത്തോടെ സിപിഐഎമ്മിലേക്ക്
p-shashi

പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം കമ്മിറ്റിയിലെ നേതാക്കള്‍ വീണ്ടും സിപിഐഎമ്മില്‍. ഡിഎംഎഫ് പാലക്കാട് മണ്ഡലം സെക്രട്ടറി മുഹമ്മദ് റാസിക്ക്, മണ്ഡലം പ്രസിഡന്റ് സെലീന ബീവി അടക്കമുള്ളവരാണ് സിപിഐഎമ്മില്‍ തിരിച്ചെത്തിയത്. സിപിഐഎം ജില്ലാ നേതൃത്വവുമായി കലഹിച്ച് പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചെന്ന് പ്രഖ്യാപിച്ച അബ്ദുല്‍ ഷുക്കൂറും തിരിച്ചെത്തി. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചായിരുന്നു അബ്ദുല്‍ ഷുക്കൂര്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്.

സിപിഐഎം പാലക്കാട് ജില്ലാ നേതൃത്വത്തെക്കുറിച്ച് ചില തെറ്റിദ്ധാരണകള്‍ ഉണ്ടായതായി അബ്ദുല്‍ ഷുക്കൂര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. അതാണ് പാര്‍ട്ടിയില്‍ നിന്ന് മാറിനില്‍ക്കാന്‍ കാരണം. തെറ്റുകള്‍ ബഹുഭൂരിപക്ഷവും തങ്ങളുടെ ഭാഗത്തായിരുന്നു. നേതൃത്തോട് തെറ്റുകള്‍ ഏറ്റുപറഞ്ഞ് പ്രശ്‌നങ്ങള്‍ പരിഹരിച്ചു. താന്‍ കാരണം പാര്‍ട്ടി വിട്ടവരും ഇപ്പോള്‍ തനിക്കൊപ്പം പാര്‍ട്ടിയിലേക്ക് തന്നെ തിരിച്ചെത്തിയിട്ടുണ്ട്. ഇനി ഒറ്റക്കെട്ടായി സിപിഐഎമ്മിന് ഒപ്പം പ്രവര്‍ത്തിക്കുമെന്നും അബ്ദുല്‍ ഷുക്കൂര്‍ പറഞ്ഞു.

സിപിഐഎം നേതൃത്വവുമായുള്ള കടുത്ത അഭിപ്രായവ്യത്യാസങ്ങളെയും അച്ചടക്ക നടപടികളെയും തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷമായിരുന്നു പി കെ ശശിയുടെ നേതൃത്വത്തില്‍ ഡിഎംഎഫ് രൂപീകരിച്ചത്. യഥാര്‍ത്ഥ ഇടതുപക്ഷ ആശയങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന ശക്തമായൊരു രാഷ്ട്രീയ ബദലാണ് ഡിഎംഎഫ് ലക്ഷ്യമിടുന്നതെന്ന് പി കെ ശശി പറഞ്ഞിരുന്നു. അതേസമയം സിഎംപിയും ഡിഎംഎഫും തമ്മിലുള്ള ലയനം ഈ മാസം പതിനേഴിന് നടക്കും. തൃശ്ശൂരിലായിരിക്കും ലയന പരിപാടി നടക്കുക. സിഎംപി സംസ്ഥാന സെക്രട്ടരിമാരില്‍ ഒരാളായി പി കെ ശശിയെ പ്രഖ്യാപിക്കുമെന്ന് സിഎംപി ജനറല്‍ സെക്രട്ടറിയും മന്ത്രിയുമായ സി പി ജോണ്‍ പറഞ്ഞിരുന്നു.