Home » Blog » Kerala » പാർട്ടിക്കും വേണ്ടാ ? പൊതുയോഗത്തില്‍ കാഴ്ചക്കാരിയായി ആര്യ രാജേന്ദ്രൻ
10

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതിരുന്നതിനു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനെ ഒഴിവാക്കി സിപിഎം. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി തിരുവനന്തപുരത്ത് പാര്‍ട്ടി അവതരിപ്പിച്ച മേയറെയാണ് കോര്‍പറേഷന്‍ ഭരണം നഷ്ടമായതോടെ പ്രചാരണവുമായി ബന്ധപ്പെട്ട പൊതുപരിപാടികളില്‍നിന്നു പോലും പാര്‍ട്ടി ഒഴിവാക്കിയത്. ഭരണത്തിലെ പിഴവാണ് കോര്‍പറേഷന്‍ ഭരണം നഷ്ടമാകാനും ആദ്യമായി ബിജെപി ഭരണം പിടിച്ചെടുക്കാനും കാരണമായതെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ നിലനിൽക്കുന്നതിനാലാണ് ആര്യയെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കാതിരുന്നത്.

കഴിഞ്ഞ ദിവസം പൂജപ്പുരയിലെ പാര്‍ട്ടി പൊതുയോഗത്തില്‍ കാഴ്ചക്കാരിയുടെ റോളായിരുന്നു ജില്ലാ കമ്മിറ്റി അംഗം കൂടിയായ ആര്യ രാജേന്ദ്രന്. സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബിയായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍. മുന്നണിയിലെ പ്രധാനനേതാക്കള്‍ വേദിയിലെത്തിയപ്പോള്‍ മുന്‍മേയര്‍ കസേരയില്‍ പോലും ഇരിക്കാതെ ഒരു ഭാഗത്തേക്ക് ഒതുങ്ങിനിന്നു. എം.എ.ബേബിയുടെ പ്രസംഗം ഒന്നരമണിക്കൂറോളം നീണ്ടു. അതിനുശേഷമാണ് നേമം പ്രകടനപത്രിക പുറത്തിറക്കിയത്. സ്ഥാനാര്‍ഥി വി.ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്‌റ്റേജില്‍നിന്ന് ഇറങ്ങും മുന്‍പ് ആര്യാ രാജേന്ദ്രന്‍ മടങ്ങുകയും ചെയ്തു.

ആര്യ ജില്ലാ കമ്മിറ്റി അംഗമെന്ന നിലയില്‍ തിരുവനന്തപുരത്താണ് പ്രവര്‍ത്തിക്കുന്നതെന്നും അവിടുത്തെ പാര്‍ട്ടി ചുമതലപ്പെടുത്തിയതു പ്രകാരം അവിടം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നുമാണ്, ‘ആര്യ പ്രചാരണത്തിന് എത്തുമോ?’ എന്ന ചോദ്യത്തിന് ബാലുശേരിയില്‍ മത്സരിക്കുന്ന ഭര്‍ത്താവ് സച്ചിന്‍ദേവ് പറഞ്ഞത്.