Home » Blog » Kerala » പാലക്കാട് രമേശ് പിഷാരടി, 40 സീറ്റിൽ ഒറ്റപ്പേര് ഉറപ്പിച്ച് കോൺഗ്രസ്, സ്ഥാനാർഥികളുടെ ആദ്യ പട്ടിക സ്ക്രീനിങ് കമ്മിറ്റിക്കു കൈമാറി
15

ന്യൂഡൽഹി: 40 സീറ്റിൽ ഒറ്റപ്പേര് ഉറപ്പിച്ച്, 50 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് സംസ്ഥാന നേതൃത്വം സ്ക്രീനിങ് കമ്മിറ്റിക്കു കൈമാറി. 10 സീറ്റുകളിൽ ഒന്നിലധികം പേരും കൈമാറിയിട്ടുണ്ട്. പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേരുന്ന തിരഞ്ഞെടുപ്പ് സമിതിയാണ് ഇതിൽ തീരുമാനമെടുക്കുക.

സിറ്റിങ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിക്കു പുറത്തായതോടെ പാലക്കാട് മണ്ഡലത്തിൽ ചലച്ചിത്രതാരം രമേശ് പിഷാരടി സ്ഥാനാർഥിയാവും. ഇവിടെ മുതിർന്ന നേതാവ് കെ.മുരളീധരന്റെ പേരും നേതൃത്വം പരിഗണിച്ചെങ്കിലും പിഷാരടിയുടെ പേര് ഏറെക്കുറെ അന്തിമമാണ്. മുരളീധരൻ വട്ടിയൂർക്കാവിൽ മത്സരിക്കും.

പാലക്കാട്, തൃപ്പൂണിത്തുറ ഒഴികെയുള്ള 20 സിറ്റിങ് സീറ്റുകളിൽ എംഎൽഎമാർ വീണ്ടും മത്സരിക്കും. ഇതിനു പുറമേ ടി.എൻ.പ്രതാപൻ (മണലൂർ), വി.ടി.ബൽറാം (തൃത്താല), യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ.ജനീഷ് (കൊടുങ്ങല്ലൂർ), വി.പി.സജീന്ദ്രൻ (കുന്നത്തുനാട്), ഐഷ പോറ്റി (കൊട്ടാരക്കര), കെ.പ്രവീൺകുമാർ (കൊയിലാണ്ടി), കെ.ജയന്ത് (കോഴിക്കോട് നോർത്ത്), കെ.എം.അഭിജിത്ത് (നാദാപുരം), വിദ്യ ബാലകൃഷ്ണൻ (എലത്തൂർ), കെ.എ.തുളസി (കോങ്ങാട്) എന്നിവിടങ്ങളിൽ ഒറ്റപ്പേരായിട്ടുണ്ട്.

വൈക്കത്ത് സണ്ണി എം.കപിക്കാടിന്റെ പേര് പരിഗണനയിലുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ സീറ്റുകളിലാണ് ഇനി തീരുമാനമാകാനുള്ളത്. ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ സംസ്ഥാന നേതാക്കൾ ചർച്ച നടത്തും. യുഡിഎഫുമായി സഹകരിക്കുന്ന പി.വി.അൻവർ ബേപ്പൂരിൽ സീറ്റുറപ്പിച്ചിട്ടുണ്ട്. മധുസൂദൻ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള സ്ക്രീനിങ് കമ്മിറ്റിയുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.‍ഡി.സതീശനുമാണ് കൂടിക്കാഴ്ച നടത്തിയത്.