തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന സമിതി അംഗീകരിച്ചു. സംസ്ഥാന നേതൃത്വത്തിന് എതിരെ വിമര്‍ശനം അടങ്ങുന്ന റിപ്പോര്‍ട്ടാണ് ഇന്ന് അവസാനിച്ച സംസ്ഥാന കമ്മിറ്റി യോഗം അംഗീകരിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വി വിശദമായി വിലയിരുത്തി സിപിഐഎം കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ അവലോകന റിപ്പോര്‍ട്ടാണ് ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ചത്. കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഉന്നത നേതൃത്വം ഏറ്റെടുക്കണമെന്ന നിര്‍ദേശം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. പ്രാദേശിക നേതൃത്വങ്ങളുടെ മേല്‍ തോല്‍വിയുടെ ഉത്തരവാദിത്തം കെട്ടിയേല്‍പ്പിച്ച് ഒഴിഞ്ഞുമാറാന്‍ ആകില്ലെന്ന മുന്നറിയിപ്പ് റിപ്പോര്‍ട്ടിലുണ്ട്.
വിശാല സംസ്ഥാന സമിതി സെപ്തംബര്‍ 13, 14, 15 തീയതികളില്‍ കോഴിക്കോട് ചേരാനും തീരുമാനമായിട്ടുണ്ട്. സംസ്ഥാന സമിതി അംഗങ്ങളെയും ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളുമാണ് വിശാല സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കുക. സിപിഐഎം സംസ്ഥാന സമിതിയില്‍ കേന്ദ്ര കമ്മിറ്റി അംഗീകരിച്ച റിപ്പോര്‍ട്ടിന്റെ അവതരണവും ചര്‍ച്ചയുമായിരുന്നു പ്രധാന അജണ്ട. കേന്ദ്ര കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയാണ് അവതരിപ്പിച്ചത്. ഈ റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ച വൈകുന്നേരത്തോടെയാണ് പൂര്‍ത്തിയായത്. കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സംസ്ഥാന നേതാക്കളില്‍ നിന്നുണ്ടായത്. കാര്യമായ എതിര്‍പ്പുകളോ വിമര്‍ശനങ്ങളോ ഉയര്‍ന്നില്ല. നേരത്തെ സംസ്ഥാന സമിതിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം, ശബരിമല അയ്യപ്പ സംഗമം, സ്വര്‍ണക്കൊള്ള കേസ് പ്രതികളുമായി ബന്ധപ്പെട്ടും സ്വീകരിച്ച സമീപനത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട്. വിശാല സംസ്ഥാന സമിതി ചേരുകയാണ് ഇനി സിപിഐഎമ്മിന് മുന്നിലുള്ള പ്രധാന അജണ്ട. സെപ്തംബറില്‍ നടക്കുന്ന വിശാല സംസ്ഥാന സമിതിയില്‍ ഏരിയ സെക്രട്ടറിമാരെ പങ്കെടുപ്പിക്കണമെന്ന ആവശ്യം സംസ്ഥാന സമിതിയും അംഗീകരിച്ചില്ല.
