കണ്ണൂർ: നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. നിതിന്റെ പിതാവ് വൈ.എൽ. രാജന്റെ ഭാഗം കൂടി കേൾക്കുന്നതിനാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ ഈ തീരുമാനം. കേസിലെ ഒന്നും രണ്ടും പ്രതികളായ പാത്തോളജി വിഭാഗം മുൻ മേധാവി ഡോ. എം.കെ. റാം, സംഗീത നമ്പ്യാർ എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. പ്രോസിക്യൂഷൻ നിർദ്ദേശപ്രകാരം കോടതിയിൽ ഹാജരായ നിതിന്റെ പിതാവ്, പ്രതികളുടെ ജാമ്യാപേക്ഷയുടെ പകർപ്പ് ആവശ്യപ്പെട്ടു. ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പുറമെ പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള ഗുരുതര വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. നാളെ ഇരുവിഭാഗത്തിന്റെയും വിശദമായ വാദം കേട്ട ശേഷമായിരിക്കും കോടതി വിധി പറയുക.
