Home » Blog » Kerala » “ദേവസ്വം ബോർഡിനെ അഴിമതിമുക്തമാക്കും, ഉദ്യോഗസ്ഥരുടെ സഹകരണം ഉറപ്പാക്കും”; കെ. മുരളീധരൻ
12

തിരുവനന്തപുരം: എല്ലാവരെയും വിശ്വാസത്തിൽ എടുത്ത് മുന്നോട്ടുപോകുമെന്നും ഉദ്യോഗസ്ഥരുടെ സഹകരണം ഉറപ്പാക്കുമെന്നും നിയുക്ത മന്ത്രി കെ.മുരളീധരൻ. ദേവസ്വം ബോര്‍ഡിനെ അഴിമതിമുക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്യപ്രതിജ്ഞക്ക് മുൻപായി പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം.

മന്ത്രിസഭയിൽ അംഗമായതിൽ സന്തോഷമെന്ന് നിയുക്ത മന്ത്രി അനൂപ് ജേക്കബ്. വകുപ്പ് ഏതെന്ന് മുഖ്യമന്ത്രി തീരുമാനിക്കും. ടീം യുഡിഎഫ് മികച്ചതാണ്. ഏത് വകുപ്പ് ലഭിച്ചാലും മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയും എന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സണ്ണി ജോസഫും പാളയത്തെ പള്ളിയിലെത്തി പ്രാര്‍ഥനയിൽ പങ്കെടുക്കുകയായിരുന്നു. ഒരു ടീമായി മുന്നോട്ടുപോകുമെന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു. പുനഃസംഘടനയിലെ അതൃപ്തിയെക്കുറിച്ച് പരാമര്‍ശിക്കവെ എല്ലാത്തിനും പരിഹാരമുണ്ടാകുമെന്നും ഇത്രയും ഐക്യം ഉണ്ടായ കാലം ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

പാർട്ടി ഏൽപ്പിച്ചത് വലിയ ദൗത്യമെന്ന് റോജി എം.ജോൺ പറഞ്ഞു. യുവാക്കൾക്ക് വലിയ പ്രാതിനിധ്യമുള്ള നിയമസഭ. യുവാക്കൾക്ക് കടന്നു വരാൻ രാഹുൽഗാന്ധി ഉൾപ്പെടെ നൽകുന്നത് വലിയ പിന്തുണയാണ്. 14 സീറ്റും വിജയിച്ചതിന്റെ അർഹമായ പ്രതിനിധ്യം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിമാനകരമായ നിമിഷമെന്നും വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും സി.പി ജോൺ പറഞ്ഞു. ചർച്ചകൾ പൂർത്തിയായിട്ടുണ്ട്. മികച്ച രീതിയിൽ പ്രവർത്തനം കാഴ്ചവക്കുമെന്നും വ്യക്തമാക്കി. വകുപ്പുകൾ തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്ന് കെ.എം ഷാജിയും പ്രതികരിച്ചു.

വളരെ മികച്ച രീതിയിൽ പെർഫോം ചെയ്യാമെന്ന് പ്രതീക്ഷിക്കുന്നതായി ബിന്ദു കൃഷ്ണ പറഞ്ഞു. സ്ത്രീകളുടെ പ്രാതിനിധ്യം മന്ത്രിസഭയിൽ കൂടിയത് വളരെ മികച്ച തീരുമാനമാണെന്നും അവര്‍ വ്യക്തമാക്കി.